ക്രിക്കറ്റ് ലോകത്ത് മാത്രമല്ല, അല്ലാത്ത ലോകത്തും സഞ്ജു തന്നെയാണ് പ്രധാന ചർച്ച. ടി 20 ലോകകപ്പ് ഇലവനിൽ പോലും അവസരം കിട്ടാതിരുന്ന സഞ്ജു കെട്ടിയ കിട്ടിയ പഴുതിൽ വാതിലുകൾ ചവിട്ടി തുറന്ന് നടത്തിയ പ്രകടനം എല്ലാവർക്കും പ്രചോദനമാണ്. സെഞ്ച്വറിയോളം വരുന്ന രണ്ട് ഇന്നിങ്‌സുകളിൽ ടൂർണമെന്റ് തന്നെ കളിക്കില്ല എന്ന് വിചാരിച്ചിരുന്ന താരം ടൂർണമെന്റ് താരമാകാനുള്ള ഐ സി സിയുടെ ലിസ്റ്റിലും ഇടം പിടിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സഞ്ജു സാംസൺ ഇഫക്ടാണ് സ്‌കൂൾ പരീക്ഷയിലും കാണുന്നത്. അഞ്ചാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷാ പേപ്പറിലാണ് മലയാളികളുടെ സ്വന്തം അഭിമാന താരകം ഇടം നേടിയിട്ടുള്ളത്. വെള്ളിയാഴ്ച നടന്ന കേരള സിലബസ് പരീക്ഷയുടെ ഭാഗമായി സഞ്ജുവിന്റെ പ്രൊഫൈൽ തയ്യാറാക്കാനായിരുന്നു ഇംഗ്ലീഷ് പേപ്പറിലെ ചോദ്യം. ചോദ്യപ്പേപ്പർ കണ്ടയുടൻ വിദ്യാർത്ഥികൾക്കിടയിൽ ഇതൊരു കൗതുകമായി മാറി.
ഏതായാലും സഞ്ജു തന്നെയാകും ന്യൂസിലാൻഡിനെതിരെയുള്ള കലാശപ്പോരിലും ഇന്ത്യയുടെ ധൈര്യം. നിലവിൽ നാല് ഇന്നിങ്‌സുകൾ മാത്രം കളിച്ച താരം 77 ബാറ്റിങ് ശരാശരിയിലും 200 ന് മുകളിൽ സ്ട്രൈക്ക് റേറ്റിലും താരം 232 റൺസ് നേടിയിട്ടുണ്ട്. 16 സിക്സറുകളും നേടി.
ന്യൂസിലാന്ഡിനെതിരെ ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന പരമ്പരയിലെ മോശം പ്രകടനത്തിലാണ് സഞ്ജുവിന് ഇലവനിൽ സ്ഥാനം നഷ്ടമായിരുന്നത്. എന്നാൽ അഭിഷേക് അസുഖബാധിതനായതും ലെഫ്റ്റ്-ലെഫ്റ്റ് ഓപ്പണിങ് ജോഡി പരാജയപ്പെട്ടതും സഞ്ജുവിന്റെ തിരിച്ചുവരവിന് അവസരമൊരുക്കി. ആ തിരിച്ചുവരവിലാകട്ടെ സഞ്ജു കത്തിപ്പടരുകയും ചെയ്തു.



