37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്; രാത്രിയോടെ ഫലം പുറത്തുവരും, ശരദ് പവാറടക്കം 26 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

37 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം നാലുവരെ വോട്ടിംഗ് നടക്കുക. വൈകുന്നേരം അഞ്ചിന് വോട്ടെണ്ണൽ ആരംഭിച്ച് രാത്രിയോടെ ഫലങ്ങൾ പുറത്തുവരും.എന്‍.സി.പി (എസ്.പി) വിഭാഗം അധ്യക്ഷന്‍ ശരദ് പവാര്‍ അടക്കം 26 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള 11 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുക. ബിഹാറിലെ അഞ്ചും ഒഡീഷയിലെ നാലും ഹരിയാനയിലെ രണ്ടും സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് ഉണ്ടാവുക. ബിഹാറില്‍ നാലെണ്ണത്തില്‍ എന്‍.ഡി.എ ജയം ഉറപ്പിച്ചതാണ്. മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബി.ജെ.പി,.ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ എന്നിവര്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഒരു സീറ്റില്‍ ഇന്ത്യ മുന്നണിയും എന്‍.ഡി.എയും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. ഒഡീഷയിലെ രണ്ടു സീറ്റിലും ഹരിയാനയിലെ ഒരു സീറ്റിലും മത്സരം നടക്കും. ഹരിയാനയിലെ നിയമസഭയിലെ അംഗബലമനുസരിച്ച് ബി.ജെ.പിക്ക് ജയം ഉറപ്പാണ്.

അതേസമയം, രാജ്യത്തെ ഊർജ പ്രതിസന്ധി ചൂണ്ടിക്കാട്ടി പാർലമെന്റിനകത്തും പുറത്തും ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും. ഇറാനുമായുള്ള ചർച്ചയ്ക്ക് ശേഷം ഹോർമുസ് കടലിടുക്ക് കടന്ന രണ്ട് ഇന്ത്യൻ കപ്പലുകളിൽ ഒന്ന് ഇന്ന് ഇന്ത്യൻ തീരത്തെത്തും. രണ്ടാമത്തെ കപ്പൽ നാളെയാണെത്തുന്നത്. 22 ഇന്ത്യൻ കപ്പലുകൾ ഇപ്പോൾ ​ഗൾഫ് പേർഷ്യൻ മേഖലയിലുണ്ട്, ഇവ തിരിച്ചു കൊണ്ടുവരാൻ ചർച്ചകൾ പുരോ​ഗമിക്കുകയാണ്. ​ഗ്യാസ് സിലിണ്ടർ ബുക്കിം​ഗ് ഓൺലൈൻ വഴിയാക്കണമെന്ന് അധികൃതർ ആവർത്തിച്ചു.

 

ADVERTISEMENT