നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്. 40 മുതൽ 50 സീറ്റുകളിലേക്ക് വരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. 36 സീറ്റിലേക്ക് നിലവിൽ സ്ഥാനാർത്ഥികളായി. അതേസമയം അന്തിമ സ്ഥാനാർത്ഥി നിർണയത്തിനായി ഇന്ന് ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കും. യോഗത്തിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ ഇന്ന് ഡൽഹിയിലെത്തും. ഇത്തവണ 90 സീറ്റുകളിലേക്കാണ് കോൺഗ്രസ് മത്സരിക്കുന്നത്. ബാക്കി സീറ്റുകളിലേക്ക് ബുധനാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപനമുണ്ടായേക്കും. അതുവരെ നേതാക്കൾ ഡൽഹിയിൽ തുടരുമെന്നാണ് വിവരം.
അതേസമയം മത്സരിക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്ന കെ സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം തുടരുകയാണ്. നേതാക്കൾ കെ സുധാകരനുമായി സംസാരിച്ചതായും അദ്ദേഹം ചർച്ചകൾക്കായി ഡൽഹിയിലേക്ക് പോകുമെന്നും വിവരമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനകം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് കോൺഗ്രസ് സജ്ജമാണെന്ന് രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സിപിഐഎമ്മും സിപിഐയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
കേരളത്തിൽ ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ്. മെയ് നാലിനായിരിക്കും വോട്ടെണ്ണല്‍. മാർച്ച് 16-നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന തിയതി മാർച്ച് 23 ആണ്. സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂഷ്മപരിശോധന മാര്‍ച്ച് 24-ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തിയതി മാര്‍ച്ച് 26 ആണ്. ഏപ്രില്‍ ഒന്‍പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും നടക്കും. മെയ് ആറിനുളളിൽ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിർദേശം.



