പോക്‌സോ കേസില്‍ മൂന്ന് പേര്‍ക്ക് തടവും പിഴയും ശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി ഗര്‍ഭഛിദ്രം നടത്തിച്ച കേസില്‍ അണ്ടത്തോട് സ്വദേശിയായ യുവാവിനു
32 വര്‍ഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. അണ്ടത്തോട് പടിഞ്ഞാറേയില്‍ വീട്ടില്‍ 22 വയസുള്ള ഷുഹൈബ് അക്തറിനെയാണ്
ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം 9 മാസം കൂടി അധിക തടവ് അനുഭവിക്കണം. വിവരം അറിഞ്ഞിട്ടും റിപ്പോര്‍ട്ട് ചെയ്യാത്തതിനും ഗര്‍ഭഛിദ്രം നടത്തിച്ചതിനും രണ്ടാംപ്രതി അണ്ടത്തോട് പടിഞ്ഞാറേയില്‍ സുഫിതയെ അഞ്ചര വര്‍ഷം കഠിനതടവിനും 60,000 രൂപ പിഴയൊടുക്കാനും ശിക്ഷ വിധിച്ചു.

മൂന്നാം പ്രതി പടിഞ്ഞാറേയില്‍ റഹ്‌മത്തിന് മൂന്നര വര്‍ഷം കഠിന തടവും 60,000/ രൂപ പിഴയും വിധിച്ചു. 2020 സെപ്റ്റംബര്‍ മുതല്‍ ഒരു വര്‍ഷക്കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിഴ തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി. കുന്നംകുളം പോലീസ് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിധി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി എന്നിവര്‍ ഹാജരായി. ലെയ്‌സണ്‍ ഓഫീസര്‍ സിപിഒ- എ പ്രസീത കോടതിയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

ADVERTISEMENT