വനിതാ സംവരണ ഭേദഗതി ബില്ലിന്മേല്‍ വൈകിട്ട് നാല് മണിക്ക് വോട്ടെടുപ്പ് നടക്കും. 360 എംപിമാരുടെ പിന്തുണയാണ് ബില്ല് പാസാകാന്‍ വേണ്ടത്. 543 സീറ്റുകളില്‍ 33 ശതമാനം വനിതാസംവരണം നടപ്പിലാക്കണം എന്ന തീരുമാനത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ബില്‍ പാസാക്കിയെടുക്കല്‍ എളുപ്പമല്ല.
ഇന്ന് പുലര്‍ച്ചെ ഒരു മണിവരെ പാര്‍ലമെന്റില്‍ ബില്ലിന്മേല്‍ ചര്‍ച്ച നടന്നിരുന്നു. ലോക്‌സഭയില്‍ ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം കുറയ്ക്കുകയല്ല, കൂടുകയാണ് ചെയ്യുകയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി വിശദീകരിച്ചത്. രാജ്യത്തിന്റെ ജനസംഖ്യയില്‍ പകുതി വരുന്ന സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണിതെന്നാണ് നരേന്ദ്ര മോദി ഇത് സംബന്ധിച്ച് ലോക്‌സഭയില്‍ പറഞ്ഞത്.
രാജ്യത്തിന്റെ രാഷ്ട്രീയവും ദിശയും ഇത് മാറ്റിമറിയ്ക്കും. രാജ്യത്തിന്റെ വികസനയാത്രയിലെ സുപ്രധാന നിമിഷമാകും വനിതാ സംവരണ ബില്‍ പാസാക്കുന്നത്. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് ബില്ലിനെ പലരും എതിര്‍ക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ബില്ലിനെ എതിര്‍ക്കുന്നവര്‍ക്ക് രാജ്യത്തെ സ്ത്രീകള്‍ മാപ്പ് നല്‍കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍ വനിതാ സംവരണ ബില്ലിന്റെ മറവില്‍ 2029ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മണ്ഡലപുനര്‍നിര്‍ണ്ണയം നടത്താനുള്ള ദുരൂഹനീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്തുകൊണ്ടാണ് നിലവിലുള്ള 543സീറ്റുകളില്‍ മുപ്പത്തിമൂന്ന് ശതമാനം സംവരണം സ്ത്രീകള്‍ക്ക് നല്‍കാന്‍ കഴിയാത്തതെന്നും പ്രതിപക്ഷം ചോദിച്ചു. കഴിഞ്ഞ ദിവസം 185നെതിരെ 251 വോട്ടുകള്‍ക്കാണ് സര്‍ക്കാര്‍ ബില്ലിന് അവതരണാനുമതി നേടിയത്. ഭരണഘടനാ ഭേദഗതി ബില്‍ ആയതിനാല്‍ സഭയില്‍ ഹാജരായി വോട്ടെടുപ്പില്‍ പങ്കെടുക്കുന്നവരുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ബില്‍ പാസാകാന്‍ അനിവാര്യമാണ്. എന്‍ഡിഎയ്ക്ക് 69 അംഗങ്ങളുടെ കുറവാണുള്ള്.



