25.4 C
Kunnamkulam
Monday, July 27, 2026
Home CCTV Desk മുണ്ടത്തിക്കോട് സ്‌ഫോടനമുണ്ടായ വെടിക്കെട്ട് പുരയില്‍ തുടര്‍ച്ചയായി സ്‌ഫോടനം; രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി

മുണ്ടത്തിക്കോട് സ്‌ഫോടനമുണ്ടായ വെടിക്കെട്ട് പുരയില്‍ തുടര്‍ച്ചയായി സ്‌ഫോടനം; രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി

(ഫയല്‍ ചിത്രം)

മുണ്ടത്തിക്കോട് സ്‌ഫോടനമുണ്ടായ വെടിക്കെട്ട് പുരയില്‍ തുടരെത്തുടരെ സ്‌ഫോടനം. തുടര്‍ച്ചയായി സ്‌ഫോടനങ്ങളുണ്ടാകുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്തേക്ക് എത്തിച്ചേരാനാകാത്ത സാഹചര്യമാണുളളത്. വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറവും കേട്ടതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പ്രദേശത്ത് ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്. സമീപത്തെ പാടങ്ങളില്‍ പടക്കങ്ങള്‍ തെറിച്ചുവീണ് പൊട്ടുന്ന സാഹചര്യവുമുണ്ട്. തിരുവനമ്പാടി ഭാഗത്തിന്റെ വെടിക്കെട്ട് ലൈസന്‍സ് മുണ്ടത്തിക്കോട് സതീശിന്റെ പേരിലാണ്. ഇയാളും അപകടത്തിൽ പരിക്കേറ്റവരുടെ കൂട്ടത്തിലുണ്ടെന്നാണ് വിവരം.

അതേസമയം, രണ്ടുപേരുടെ കൂടെ മരണം സ്ഥിരീകരിച്ചു. ഇതോടെ അപകടത്തിൽ മരണം അഞ്ചായി. എട്ടുപേരുടെ നില അതീവഗുരുതരമാണ് എന്നാണ് വിവരം. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെല്ലാം തൃശൂർ മെഡിക്കൽ കോളേജുൾപ്പെടെ ആശുപത്രികളിൽ ചികിത്സയിലാണ്. എത്രപേർ അപകടം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. നിരന്തരം പൊട്ടിത്തെറികൾ നടക്കുന്നതിനാൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് സ്ഥലത്തേക്ക് എത്തിച്ചേരാൻ സാധിച്ചിട്ടില്ല. തൊട്ടടുത്തുളള പാടത്ത് നിശ്ചിത അകലം പാലിച്ചാണ് ഫയർഫോഴ്സ് തീ അണയ്ക്കാൻ ശ്രമം നടത്തുന്നത്.

ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് മുണ്ടത്തിക്കോട് ആദ്യ സ്ഫോടന ശബ്ദം കേട്ടത്. തുടർന്ന് തുടർച്ചയായി സ്ഫോടനമുണ്ടാകുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവനമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. ആറ് സ്റ്റേഷനുകളിൽ നിന്നാണ് ഫയർയൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. പാലക്കാട്, തൃശൂർ ജില്ലയിലെ മുഴുവൻ ഉദ്യോഗസ്ഥരോടും രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ നിർദേശം നൽകി.

ADVERTISEMENT
error: Content is protected !!