27.6 C
Kunnamkulam
Wednesday, July 29, 2026
Home CCTV Desk തമിഴ്‌നാടും പശ്ചിമബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്

തമിഴ്‌നാടും പശ്ചിമബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്

തമിഴ്‌നാടും പശ്ചിമബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ബംഗാളിൽ 152 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക. ബംഗാളിലെ 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് 29-നാണ്. ഇരുസംസ്ഥാനങ്ങളിലും പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിച്ചിരുന്നു. ഇന്നലെ നിശബ്ദ പ്രചാരണമായിരുന്നു.

എംകെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെ – കോണ്‍ഗ്രസ്- മക്കള്‍ നീതി മയ്യം സഖ്യം, എഐഎഡിഎംകെ – ബിജെപി സഖ്യം, നടന്‍ വിജയ് നയിക്കുന്ന ടിവികെ എന്നിവ തമ്മിലാണ് തമിഴ്‌നാട്ടിൽ പ്രധാന പോരാട്ടം. 5.67 കോടി വോട്ടര്‍മാരാണ് തമിഴ്‌നാട്ടിലുള്ളത്. 234 സീറ്റുകളിലേക്ക് മത്സര രംഗത്തുള്ള 4,023 സ്ഥാനാർഥികളുടെ ഭാവി നിർണയിക്കാൻ 5,73,43,000 വോട്ടർമാർ പോളിങ് ബൂത്തിലെത്തുക.

ബിജെപിക്ക് മേൽക്കോയ്മയുള്ള മേഖലകളിൽ പ്രധാനമന്ത്രി നയിച്ച പ്രചാരണം തുണയ്ക്കുമെന്നാണ് ബിജെപി പ്രതീക്ഷ. അതേസമയം ബംഗാൾ വികാരം ഉയർത്തി ആഴ്ചകളോളം മമത ബാനർജിയും അഭിഷേക് ബാനർജിയും നടത്തിയ റാലികൾ വോട്ടാകുമെന്നാണ് ടിഎംസി കരുതുന്നത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ വിന്യാസത്തിലാകും ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുക

തമിഴ്‌നാട്ടിലെ കൊട്ടിക്കലാശ ദിവസം മുഖ്യമന്ത്രി സ്റ്റാലിന്‍ കൊളത്തൂരിലും ഉപമുഖ്യമന്ത്രി ഉദയനിധി ചെപ്പോക്ക് തിരുവള്ളിക്കേനിയിലും പ്രചാരണം നടത്തിയപ്പോള്‍ വിജയ് ചെന്നൈയില്‍ റോഡ് ഷോ നടത്തി. ബംഗാളില്‍ ഏപ്രില്‍ 29നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. ആദ്യഘട്ടത്തില്‍ 1478 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തില്‍ വലിയ ജനപങ്കാളിത്തമുണ്ടായി. ഇരുസംസ്ഥാനങ്ങളിലും ശക്തമായ പ്രചാരണ പരിപാടികളാണ് നടന്നത്.

 

ADVERTISEMENT
error: Content is protected !!