പൂരത്തിനൊരുങ്ങി തൃശ്ശൂർ, ശക്തന്‍റെ തട്ടകത്തിൽ പൂര വിളംബരം ഇന്ന്; വെടിക്കെട്ടില്ല, ആര്‍ഭാടമില്ലാതെ ആചാരം

തൃശൂർ പൂരം വിളംബരം ഇന്ന്. കൊമ്പൻ എറണാകുളം ശിവകുമാറിന്റെ പുറത്തേറി നെയ്തലക്കാവിലമ്മ ഇന്ന് എഴുന്നള്ളും. രാവിലെ 8.30 യോടെ ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്തലക്കാവിലമ്മ പതിനൊന്ന് മണിയോടെ വടക്കുംനാഥനിൽ പ്രവേശിക്കും. പതിനൊന്നരയോടെ തെക്കേഗോപുര നട തുറന്ന് പുറത്തേക്ക് ഇറങ്ങുന്ന ദേവി ശ്രീ മൂലസ്ഥാനത്തിന് സമീപമുള്ള നിലപാട് തറയിലെത്തി വിളംബരം ചെയ്യുന്നതോടെയാണ് ആദ്യ ഘടകപൂരത്തിന്റെ പുറപ്പാട് ആരംഭിക്കുന്നത്.

നാദസ്വരത്തിന്റെ അകമ്പടിയിലാണ് എഴുന്നള്ളിപ്പ്. ഭഗവതിയുടെ വരവിൽ വീടുകൾക്ക് മുമ്പിൽ പറ സമർപ്പിച്ച് ഭക്തർ വരവേൽക്കും. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ ഒരു മണിക്കൂർ നീളുന്ന പാണ്ടിമേളം. ഇതിനു ശേഷം എഴുന്നള്ളിപ്പ് ശ്രീമൂല സ്ഥാനത്തേയ്ക്കു നീങ്ങും. ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ഭഗവതി വടക്കുംനാഥനെ വലം വയ്ക്കും.

പൂര ദിവസം കണിമംഗലം ശാസ്താവിന് പ്രവേശിക്കാൻ തെക്കേഗോപുര വാതിൽ തുറന്നിട്ട് ഭഗവതി പുറത്തിറങ്ങും. പൂരത്തലേന്നത്തെ പ്രൗഢമായ കാഴ്ചയാണിത്. നിലപാട് തറയിൽ എത്തി പൂര വിളംബരം നടത്തി ഭഗവതി തട്ടകത്തേയ്ക്കു മടങ്ങും. അതേസമയം, മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ ആർഭാടരഹിതമാണ് തൃശൂര്‍ പൂരം. വെടിക്കെട്ട് ഒഴിവാക്കി ചടങ്ങള്‍ മാത്രമായി പൂരം പരിമിതപ്പെടുത്തി.

ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആഘോഷപൂര്‍വമായ കുടമാറ്റം പതിനഞ്ച് മിനിറ്റ് മാത്രമാക്കി ചുരുക്കി. പരമാവധി പത്ത് സെറ്റ് കുടകളാണ് ഇത്തവണ മാറാനാവുന്നത്. പൂരത്തിന്‍റെ മറ്റ് ചടങ്ങുകള്‍ മാറ്റമില്ലാതെ തുടരും. എട്ട് ഘടക പൂരങ്ങളും അവര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന ആനകളും മേളവുമായി വടക്കുന്നാഥ സന്നിധിയിലെത്തി മടങ്ങും. തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും മേളത്തിനും മുടക്കമുണ്ടാവില്ല. മഠത്തില്‍ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും സമയമൊട്ടും കുറയ്ക്കാതെ അവതരിപ്പിക്കും.

ADVERTISEMENT