മുഖ്യമന്ത്രി ചർച്ചകൾ തുടരുന്നതിനിടെ ലയന ചർച്ചകൾ സജീവമാക്കി കണ്ണൂരിലെ കെ സുധാകരൻ പക്ഷവും കെ സി വേണുഗോപാൽ പക്ഷവും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന്റെ പേര് നിർദേശിച്ച സുധാകരൻ, പിന്തുണ പരസ്യമാക്കിയിരുന്നു. എന്നാൽ ലയന ചർച്ചകളോട് കെ സുധാകരൻ പക്ഷത്തെ ചില നേതാക്കൾ വിമുഖത തുടരുകയാണ്. മുഖ്യമന്ത്രി പ്രഖ്യാപനത്തിനു ശേഷം ഇരു വിഭാഗത്തിന്‍റെയും സംയുക്ത യോഗം ചേരാനാണ് നീക്കം.
കണ്ണൂരിലെ കെഎസ് – കെസി പക്ഷക്കാരുടെ യോഗത്തിനുള്ള നീക്കം കണ്ണൂരിൽ ഇന്നലെ നടന്നിരുന്നു. കെ സുധാകരന്‍റെ വീട്ടിൽ യോഗം ചേരാനാണ് തീരുമാനിച്ചത്. മാധ്യമങ്ങൾ സ്ഥലത്ത് എത്തിയതു കൊണ്ടാണ് യോഗം നടക്കാതിരുന്നതെന്ന് കെസി അനുകൂലികൾ പറയുന്നു. എന്നാൽ കെഎസ് പക്ഷത്തുള്ളവരിൽ ചില നേതാക്കൾ താത്പര്യം കാണിച്ചില്ല എന്നാണ് സൂചന. എന്നാൽ ലയനത്തിനായി തിരക്കിട്ട നീക്കങ്ങൾ നടക്കുകയാണ്. കേരള രാഷ്ട്രീയത്തിലെ സമവാക്യങ്ങൾ മാറ്റിമറിക്കുന്ന കൂടിക്കാഴ്ചയ്ക്കും ലയന ചർച്ചകൾക്കുമുള്ള നീക്കം തുടർ ദിവസങ്ങളിലും ഉണ്ടായേക്കും.
സോണിയ ഗാന്ധി തീരുമാനിക്കട്ടെയെന്ന് ഖാർഗെ
അതിനിടെ കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളുടെ ഭാഗമായി രാഹുൽ ഗാന്ധി നേരിട്ട് അഭിപ്രായങ്ങൾ തേടുകയാണ്. ഇന്ന് കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായി സംസാരിക്കും. അതേസമയം സോണിയ ഗാന്ധി തീരുമാനം എടുക്കണമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അഭിപ്രായം. കെ സി വേണുഗോപാലുമായി ഖർഗെയ്ക്കും രാഹുലിനും വ്യക്തിപരമായ ബന്ധമുണ്ട് എന്ന സാഹചര്യത്തിലാണ് സോണിയ ഗാന്ധി തീരുമാനിക്കട്ടെയെന്ന നിലപാടിലേക്ക് ഖാർഗെ എത്തിയത്. എട്ടു ദിവസമായിട്ടും തീരുമാനം പ്രഖ്യാപിക്കാൻ കഴിയാത്തതിൽ ഘടക കക്ഷികളിൽ അടക്കം പ്രതിഷേധം പുകയുകയാണ്.



