പിണറായിയുടെയും റിയാസിൻ്റെയും വീട്ടിലെ റെയ്ഡ് പൂര്‍ത്തിയായി; കൂവി വിളിച്ച് പ്രവർത്തകർ

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നടക്കുന്ന ഇഡി പരിശോധന പൂർത്തിയായി. പിണറായി വിജയൻ്റെ മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസിൻ്റെ കോട്ടൂളിയിലെ വീട്ടിൽ നടന്ന ഇഡി പരിശോധനയും പൂർത്തിയായിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ച് സിപിഐഎം പ്രവർത്തകർ പ്രതിഷേധിച്ചു.

അതേസമയം, പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടിൽ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥർ എഴുതി നൽകിയതായി എം.വി. ജയരാജൻ അറിയിച്ചു. വീട്ടുകാർ ഇല്ലാത്തതിനാൽ എം.വി. ജയരാജനാണ് രേഖയിൽ ഒപ്പിട്ട് നൽകിയത്.

നടന്നത് സംഘപരിവാറിന്റെ രാഷ്ട്രീയ വേട്ടയെന്ന് മുഹമ്മദ് റിയാസ് എംഎൽഎ പ്രതികരിച്ചു. ഇഡിയല്ല അതിനേക്കാൾ വലിയ ഡി വന്നാലും പേടിയില്ല. സിപിഐഎമ്മിൽ പ്രവർത്തിക്കുന്നത് മന്ത്രിയാകുമോ എംഎൽഎ ആകുമോ എന്ന് നോക്കിയല്ല. എന്നാൽ ഇത്തരം ഭീഷണികൾ നേരിടേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. ഇത്തരം സംഗതി കാണിച്ച് പേടിപ്പിക്കാൻ നോക്കണ്ട. തല പോയാലും മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും റിയാസ് പറഞ്ഞു. കോഴിക്കോട്ടെ വീട്ടിലെത്തിയായിരുന്നു റിയാസിൻ്റെ പ്രതികരണം.

ADVERTISEMENT