‘കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രഹസ്യധാരണ’; ഇന്‍ഡ്യാ സഖ്യം വിട്ട് ആംആദ്മി പാർട്ടി

ഇന്‍ഡ്യാ സഖ്യം വിട്ട് ആംആദ്മി പാര്‍ട്ടി. 2024 ല്‍ ലോക്‌സാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു സഖ്യമെന്നാണ് എഎപി വക്താവ് അനുരാഗ് ദണ്ഡ വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും അനുരാഗ് ദണ്ഡ ആരോപിച്ചു.

എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അനുരാഗ് ദണ്ഡ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കഴിയുന്നത് മാത്രമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറയുന്നതെന്ന് അനുരാഗ് ദണ്ഡ പറഞ്ഞു. ഇതിന് പകരമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും സോണിയ ഗാന്ധിയേയും കേസുകളില്‍പ്പെടാതെ മോദി രക്ഷിച്ചെടുക്കുകയാണെന്നും അനുരാഗ് ദണ്ഡ പറഞ്ഞു. ഈ നിലയില്‍ രഹസ്യധാരണവെച്ച് പുലര്‍ത്തുന്ന കോണ്‍ഗ്രസുമായി ഇനി സഖ്യം വേണ്ട എന്നാണ് നിലപാടെന്നും അനുരാഗ് ദണ്ഡ വ്യക്തമാക്കി.

പ്രത്യേക പാര്‍ലമെന്ററി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഡ്യാ സഖ്യത്തിലെ എംപിമാര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കിയിരുന്നു. ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് തീരുമാനിച്ച ശേഷമായിരുന്നു കത്ത് നല്‍കിയത്. ഈ യോഗത്തില്‍ നിന്ന് ആംആദ്മി നേതാക്കള്‍ വിട്ടുനിന്നിരുന്നു. ആവശ്യം ഉന്നയിച്ച് സ്വന്തം നിലയ്ക്ക് കത്ത് നല്‍കുമെന്നായിരുന്നു ആംആദ്മി വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ആംആദ്മി രംഗത്തെത്തിയിരിക്കുന്നത്.

നേരത്തേ ഡല്‍ഹി, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആംആദ്മി ഒറ്റയ്ക്കായിരുന്നു മത്സരിച്ചിരുന്നത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും നടത്തിയ ആരോപണപ്രത്യാരോപണങ്ങൾ വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. കേന്ദ്രതലത്തില്‍ ഇന്‍ഡ്യാ മുന്നണിക്കൊപ്പം നില്‍ക്കുകയും ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മുന്നണിയിലെ മുഖ്യ കക്ഷിയായ കോണ്‍ഗ്രസിനെ തള്ളിപ്പറയുകയും ചെയ്ത അരവിന്ദ് കെജ്‌രിവാളിന്റെ നിലപാടിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെതിരെ അരവിന്ദ് കെജ്‌രിവാള്‍ ആരോപണങ്ങള്‍ തുടര്‍ന്നു. തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനും ആംആദ്മിക്കും കനത്ത തിരിച്ചടി നല്‍കിയിരുന്നു. വരുന്ന ബിഹാര്‍ അടക്കമുള്ള നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ആംആദ്മിയുടെ തീരുമാനം.

ADVERTISEMENT