കുന്നംകുളത്തിന്റെ ദേശീയോത്സവമെന്ന് വിശേഷണമുള്ള അടുപ്പുട്ടി പള്ളി പെരുന്നാളിന് തുടക്കമായി. മഴയുടെ ഭീഷണിയുണ്ടെങ്കിലും പെരുന്നാള്‍ ആരവത്തെ അതൊന്നും ബാധിച്ചിട്ടില്ല. അടുപ്പുട്ടിയുടെ അദൃശ്യനായ കാവല്‍പിതാവ് മാര്‍ ഓസിയോ താപസിയ്ക്ക് ഭക്ത്യാദരപൂര്‍വ്വം വാഴ്ചകളേന്തി നടത്തുന്ന പെരുന്നാള്‍ തിങ്കള്‍,ചൊവ്വ, ദിവസങ്ങളിലായാണ് ആഘോഷിക്കുന്നത്. തിങ്കളാഴ്ച രാത്രി 7ന് സന്ധ്യനമസ്കാരം പള്ളിനട കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, തുടര്‍ന്ന് ശ്ലൈഹീക വാഴ്വ്, ശേഷം നേര്‍ച്ച വിതരണവും നടന്നു.
പെരുന്നാള്‍ ദിനമായ ചൊവ്വ രാവിലെ 7.30ന് പ്രഭാത നമസ്കാരം തുടര്‍ന്ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാന ആശിര്‍വാദം,നേര്‍ച്ച എന്നിവ ഉണ്ടായി. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഡോ. ഗിവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത പ്രധന കാര്‍മികത്വം വഹിച്ചു. 43 പ്രാദേശിക ആഘോഷ കമ്മിറ്റികള്‍ പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കും. 50ല്‍പരം ഗജവീരന്മാര് ആഘോഷത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുത്ത ആനകള്‍ മാത്രമേ കൂട്ടിയെഴുന്നെള്ളിപ്പിന് എത്തുകയുള്ളൂ. ചൊവ്വാഴ്ച വൈകിട്ട് 4.30മുതലാണ് ആഘോഷത്തിന്റെ പെരുമയുള്ള ഈ അവിസ്മരണ കാഴ്ചയുണ്ടാവുക.വൈകീട്ട് 6 മണിക്ക് ധൂപപ്രാര്‍ത്ഥനയോടുകൂടി പെരുന്നാള്‍ സമാപിക്കുകയും ചെയ്യും.പെരുന്നാള്‍ സിസിടിവി പ്രാദേശികം ചാനലിലൂടെയും, യൂട്യൂബ് ചാനലിലൂടെയും തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.



