ബയോ മെഡിക്കല്‍ മാലിന്യം ചാക്കില്‍ കെട്ടി റോഡരുകില്‍ വലിച്ചെറിഞ്ഞതായി കണ്ടെത്തി

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം നടത്തിയ പരിശോധനയില്‍ ബയോ മെഡിക്കല്‍ മാലിന്യം ചാക്കില്‍ കെട്ടി റോഡരുകില്‍ വലിച്ചെറിഞ്ഞതായി കണ്ടെത്തി. മാലിന്യം വലിച്ചെറിഞ്ഞവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ ഓഫീസറും പൊതുജനാരോഗ്യ വിഭാഗം മേധാവിയുമായ ഡോ.കെ.പി. ചിന്തയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന. കണ്ടാണശ്ശേരി പതിനഞ്ചാം വാര്‍ഡിലെ ശങ്കരകുളം ആട്ടയൂര്‍ റോഡില്‍, വാര്‍ഡിലെ വീട്ടിലെ ഒരു സ്ഥിരം രോഗി ഉപയോഗിച്ചിരുന്ന മരുന്നുകളും ഇന്‍സുലിന്‍ കുത്തിവെച്ച ഉപയോഗശൂന്യമായി സിറിഞ്ചും സൂചികളുമാണെന്ന് പൊതു നിരത്തില്‍ വലിച്ചെറിഞ്ഞിട്ടുള്ളതെന്ന് കണ്ടെത്തി. ഇവര്‍ക്കെതിരെ നേരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എഫ്.ജോസഫ് അറിയിച്ചു. പിഴയും ഈടാക്കും. പഞ്ചായത്ത് മെമ്പറുടെ സാന്നിധ്യത്തില്‍ നടന്ന പരിശോധനക്ക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിഞ്ചു ജേക്കബ്.സി, വി.എല്‍.ബിജു, ടി.എസ് ശരത്, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നെഴ്‌സ് ജെസ്ന ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT