ടി എന്‍ പ്രതാപന്റെ വൈബ്‌സൈറ്റ് ഉദ്ഘാടനവും ‘ഇങ്ങനെയൊരാള്‍’ പുസ്തക പ്രകാശനവും നടത്തി

കോണ്‍ഗ്രസ്സുകാര്‍ക്ക് എഴുത്തും വായനയുമില്ലെന്നും അത് കമ്മ്യൂണിസ്റ്റുകാര്‍ക്കു മാത്രമേയുള്ളൂവെന്നുമാണ് പൊതുധാരണയെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. കമ്മ്യൂണിസ്റ്റുകാരുടെ സാഹിത്യം വെട്ടാനും കൊല്ലാനുമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുരുവായൂരില്‍ മുന്‍ എം.പി. – ടി.എന്‍.പ്രതാപന്റെ വൈബ് സൈറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു കെ.സി.വേണുഗോപാല്‍. പൊതുപ്രവര്‍ത്തന രംഗത്തെ സത്യസന്ധനായ മനുഷ്യനാണ് ടി.എന്‍.പ്രതാപന്‍. ബിരുദാനന്തര ബിരുദങ്ങളുടെ വിശേഷണങ്ങളൊന്നും അദ്ദേഹത്തിനില്ല.

ജീവിതത്തിന്റെ പൊള്ളുന്ന അനുഭവങ്ങളാണ് അദ്ദേഹത്തിനുള്ളത്. അതുകൊണ്ടാണ് ജീവിതത്തില്‍ പ്രയാസമനുഭവിക്കുന്നവരേയും കഷ്ടപ്പെടുന്നവരേയും പ്രതാപന്‍ ചേര്‍ത്തു നിര്‍ത്തുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു. പ്രതാപനെ കുറിച്ച് ഡോ.എന്‍.എസ്.അബ്ദുള്ള ഹമീദ് എഴുതിയ ‘ഇങ്ങനെയൊരാള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു. സംവിധായകന്‍ ഷിയാസ് പുസ്തകം ഏറ്റുവാങ്ങി. ഡി.സി.സി.പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷനായി. ഡോ. എന്‍.എസ്.അബ്ദുള്‍ ഹമീദ്, നേതാക്കളായ ടി.വി.ചന്ദ്രമോഹന്‍, എം.പി.വിന്‍സെന്റ്, ഒ.അബ്ദു റഹിമാന്‍കുട്ടി, ജോസഫ് ചാലിശ്ശേരി, ടി.എസ്.അജിത് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT