ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിനാണ് നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ചതെന്ന് പ്രഫഷണല്‍ മാനേജര്‍ വിപിന്‍ കുമാര്‍. തന്റെ ഫ്‌ലാറ്റില്‍ വന്ന് പാര്‍ക്കിങ് ഏരിയയിലേക്ക് വിളിച്ചു വരുത്തി അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. മറ്റൊരു താരം സമ്മാനമായി തന്ന കണ്ണട ചവിട്ടിപ്പൊട്ടിച്ചതായും വിപിന്‍ കുമാര്‍ ആരോപിച്ചു. ഉണ്ണി മുകുന്ദന്‍ കരണത്തടിക്കുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും മാനേജറുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് ഇന്‍ഫോ പാര്‍ക്ക് പൊലീസ് അന്വേഷണം ആരംഭിച്ചു. വിപിന്‍ കുമാറിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.
അടുത്തകാലത്തായി നടന് ഫ്രസ്‌ട്രേഷനും കാര്യങ്ങളുമുണ്ട്. മാർകോയ്ക്ക് ശേഷം ഒരുപടവും കറക്ട് ആയിട്ട് കിട്ടിയിട്ടില്ല. ഗെറ്റ് സെറ്റ് ബേബി പരാജയപ്പെട്ടു. പുതിയ പടങ്ങള്‍ കിട്ടുന്നില്ല. സംവിധാനം ചെയ്യാനിരുന്ന പടത്തില്‍ നിന്ന് ഗോകുലം മൂവീസ് പിന്മാറി. അതിന്റെയൊക്കെ ഒരുപാട് ഫ്രസ്‌ട്രേഷന്‍ ഉണ്ട്. കൂടെ ഉള്ളവരോടാണ് ഫ്രസ്‌ട്രേഷന്‍ തീര്‍ക്കുന്നത്.’- വിപിന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആറു വര്‍ഷമായി താന്‍ ഉണ്ണിയുടെ മാനേജരാണ്. 18 വര്‍ഷമായി താനൊരു സിനിമ പ്രവര്‍ത്തകനാണ്. അഞ്ഞൂറോളം സിനിമകള്‍ക്ക് വേണ്ടി ജോലി ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദനെതിരെ സിനിമാ സംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. അതൊക്കെ പിന്നീട് പറയുമെന്നും വിപിന്‍ കുമാര്‍ പറഞ്ഞു. സിനിമാ സംഘടനകളായ ഫെഫ്കയ്ക്കും അമ്മയ്ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും വിപിന്‍ പറഞ്ഞു