കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ സമവായ നീക്കവുമായി ഹൈക്കമാൻഡ്. കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനുമായും ചർച്ച നടത്താനാണ് ഹൈക്കമാൻഡ് തീരുമാനം. ഫോൺ മുഖാന്തരം സംസാരിച്ച് തീരുമാനം ആയില്ലെങ്കിൽ സതീശനെയും ചെന്നിത്തലയെയും ഡൽഹിയിലേക്ക് വിളിപ്പിച്ച് ചർച്ച നടത്തും. എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെയും പൊതുജന അഭിപ്രായവും കണക്കിലെടുത്ത് തയ്യാറാക്കിയ റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഹൈക്കമാൻഡിന് സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, കെ.സി. വേണുഗോപാലിനോട് സ്വയം പിൻവാങ്ങുവാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. ജനവികാരം മാനിച്ചാണ് ഹൈക്കമാൻഡിൻ്റെ നിലപാടെന്നാണ് വിവരം. മുഖ്യമന്ത്രി ചർച്ചകൾ എങ്ങുമെത്താതിരുന്ന സാഹചര്യത്തിൽ ഇന്ന് 10 മണിയോടെ എഐസിസി നിരീക്ഷക യോഗം ചേർന്നിരുന്നു. മല്ലികാർജുൻ ഖർഗെയുടെ വീട്ടിൽ നടന്ന തിരക്കിട്ട ചർച്ചയിലാണ് തീരുമാനം.
കേരളത്തിൽ വി.ഡി. സതീശന് അനുകൂലമായ ജനവികാരം ഉള്ളതായാണ് നിരീക്ഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിലെന്നാണ് വിവരം. അതേസമയം, കൂടുതൽ എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിനാണെന്നത് ഹൈക്കമാൻഡിനെ കുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കെ.സിയോട് പിന്മാറാൻ ആവശ്യപ്പെട്ടതെന്നാണ് സൂചന.



