യുദ്ധത്തിനെതിരെ കർശന നിലപാട് സ്വീകരിച്ച ലിയോ പതിനാലാമൻ മാർപാപ്പക്കെതിരെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പോപ്പ് രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോമൺ സെൻസ് ഉപയോഗിക്കണമെന്നുമാണ് ട്രംപിന്റെ വാദം. വെനിസ്വേലയോടും ഇറാനോടും പോപ്പിന് മൃദു സമീപനമാണെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു. തീവ്ര ഇടത് ചിന്താഗതിക്കാരെ സഹായിക്കുന്ന നിലപാടാണ് പോപ്പിന്റെതെന്നും ട്രംപ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ പോപ്പ് യുദ്ധത്തെ ശക്തമായി വിമർശിക്കുകയും ലോക സമാധാനത്തിനായി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
യുഎസും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ സമാധാനത്തിനായി ആഹ്വാനം ചെയ്ത മാർപാപ്പയെ സമ്മർദത്തിലാക്കാൻ അമേരിക്ക ശ്രമിച്ചെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. വത്തിക്കാൻ പ്രതിനിധി കർദ്ദിനാൾ ക്രിസ്റ്റോഫ് പിയറിനെ പെന്‍റഗണ്‍ ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി എന്നായിരുന്നു റിപ്പോർട്ട്. യുഎസ് പ്രതിരോധ നയരൂപീകരണ വിഭാഗം അണ്ടർ സെക്രട്ടറി എൽബ്രിഡ്ജ് കോൾബിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കർദ്ദിനാൾ ക്രിസ്റ്റോഫ് പിയറിനെ വിളിച്ചു വരുത്തി അമേരിക്കയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. ‘ദി ഫ്രീ പ്രസ്സ്’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം അടച്ചിട്ട മുറിയിലാണ് കൂടിക്കാഴ്ച നടന്നത്. ‘സ്റ്റേറ്റ് ഓഫ് ദി വേൾഡ്’ പ്രസംഗത്തിൽ മാർപാപ്പ സൈനികാധിനിവേശത്തെയും ആഗോളാധിപത്യത്തെയും വിമർശിച്ചതാണ് അമേരിക്കയെ ചൊടിപ്പിച്ചത്.



