വീട് ബാങ്ക് ജപ്തി ചെയ്തതിനു പിറ്റേന്ന് 85 കാരി മരിച്ചു; മരണത്തിനിടയാക്കിയത് മനോവിഷമമെന്ന് ബന്ധുക്കള്‍

മലപ്പുറം പൊന്നാനിയില്‍ വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് 85 കാരി മരിച്ചു. പൊന്നാനി പുതിയിരുത്തി സ്വദേശി മാമിയാണ് മരിച്ചത്. പാലപെട്ടി എസ്ബിഐ ബാങ്ക് വീട് ജപ്തി ചെയ്തതോടെ മാമി യെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. വീട് നഷ്ടപ്പെട്ടതിന്റെ മനോവിഷമമാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

പാലപ്പെട്ടി എസ്ബിഐയില്‍ നിന്ന് മാമിയുടെ മകനാണ് വായ്പ എടുത്തത്. ലോണെടുത്ത മകന്‍ അലിമോനെ നാല് വര്‍ഷമായി വിദേശത്ത് കാണാതായി. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 25 ലക്ഷം രൂപയാണ് ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തത്. ഇപ്പോള്‍ ബാധ്യത 42 ലക്ഷയായി. പണം തിരികെ അടക്കാനാവാതെ വന്നതോടെയാണ് ബാങ്ക് വീട് ജപ്തി ചെയ്തത്. കിടപ്പ് രോഗിയായ വയോധികയെ മറ്റൊരു മകന്റെ വീട്ടിലേക്ക് മാറ്റിയ ശേഷമാണ് ബാങ്ക് വീട് ജപ്തി ചെയ്തത്. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് മാമിയുടെ മരണം സ്ഥിരീകരിച്ചത്.

ADVERTISEMENT