താത്കാലിക വെടിനിര്‍ത്തല്‍ കരാറിനില്ലെന്ന് വ്യക്തമാക്കി ഇറാന്‍. ഇറാന്റെ വിദേശകാര്യ സഹമന്ത്രി സയീദ് ഖത്തീബ് സാദെയാണ് ഇക്കാര്യം അറിയിച്ചത്. അൻ്റാലിയ ഡിപ്ലോമസി ഫോറത്തില്‍ എത്തിയപ്പോഴായിരുന്നു മാധ്യമങ്ങളോടുള്ള മന്ത്രിയുടെ പ്രതികരണം.
താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഇറാന്‍ അംഗീകരിക്കില്ലെന്നും മേഖലയിലുടനീളം യുദ്ധം പൂര്‍ണ്ണമായി അവസാനിപ്പിക്കണമെന്നുമാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കരാറില്‍ ‘ലെബനന്‍ മുതല്‍ ചെങ്കടല്‍ വരെ’ നീളുന്ന എല്ലാ സംഘര്‍ഷ മേഖലകളും ഉള്‍പ്പെടണമെന്നും, ഇത് ഇറാന്റെ ‘റെഡ് ലൈന്‍’ (മറികടക്കാന്‍ പാടില്ലാത്ത പരിധി) ആണെന്നും ഖത്തീബ്‌സാദെ വ്യക്തമാക്കി.
അല്ലാതെയുള്ള ഒരു താല്‍ക്കാലിക വെടിനിര്‍ത്തലും അംഗീകരിക്കുന്നില്ല. സംഘര്‍ഷങ്ങളുടെ ചക്രം ഇതോടു കൂടി അവസാനിക്കണമെന്നും ഇറാന്‍ മന്ത്രി വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷത്തെ കുറിച്ചും ഖത്തീബ്‌സാദെ സംസാരിച്ചു.



