എട്ടാം നാളും അയവില്ലാതെ പശ്ചിമേഷ്യൻ യുദ്ധം; ഇറാനിൽ തീമഴ പെയ്യിച്ച് ഇസ്രയേൽ, മരണം 1,332 കടന്നു

എട്ടാം നാളും അയവില്ലാതെ തുടർന്ന് പശ്ചിമേഷ്യൻ യുദ്ധം. ഇറാനിലെ പടിഞ്ഞാറൻ മേഖലകളിൽ വ്യാപക വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയത്. വ്യോമപ്രതിരോധ സംവിധാനങ്ങളടക്കം തകർത്തു എന്നും റിപ്പോർട്ടുകളുണ്ട്. ടെഹ്റാൻ അടക്കമുള്ള മേഖലകളിൽ വൻ സ്ഫോടനമാണ് ഉണ്ടായത്. ഇറാനിൽ ഇതുവരെ 1332 പേർ കൊല്ലപ്പെട്ടു. ലെബനോനിലും മരണം 217 കടന്നതായാണ് റിപ്പോർട്ട്. അതേസമയം, തെക്കൻ ഇസ്രയേലിൽ ഇറാനും മിസൈൽ ആക്രമണം നടത്തി. തലസ്ഥാന നഗരമായ ടെൽ അവീവിൽ അടക്കം നടത്തിയ ആക്രമണം പ്രതിരോധിച്ചതായി ഇസ്രയേൽ സൈന്യം പറഞ്ഞു. പലയിടത്തും മിസൈൽ അവശിഷ്ടം പതിച്ച് തീപിടിത്തം ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, യുദ്ധത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് അമേരിക്കയും വ്യക്തമാക്കുകയാണ്. ഇറാൻ നിരുപാധികം കീഴടങ്ങാതെ ഒത്തുതീർപ്പിനില്ലെന്ന് പറഞ്ഞ പ്രസിഡന്‍റ് ട്രംപ് യുഎസ് ആയുധ ശേഖരം വിശാലമാക്കാൻ പോകുന്നു എന്ന പ്രഖ്യാപനമാണ് നടത്തിയത്. അത്യാധുനിക ആയുധങ്ങളുടെ നിർമ്മാണം നാലിരട്ടിയായി വർധിപ്പിക്കാൻ പ്രതിരോധ നിർമ്മാണ കമ്പനികളുമായി ധാരണയായെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. പ്രമുഖ പ്രതിരോധ നിർമാണ കമ്പനികളുടെ തലവന്മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്‍റെ പ്രഖ്യാപനം. ഇറാന്റെ ഡ്രോൺ ആക്രമണങ്ങളിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി അമേരിക്കയുടെ ആന്റി-ഡ്രോൺ സംവിധാനം ‘മെറോപ്സ്’ ഉടൻ മിഡിൽ ഈസ്റ്റ് മേഖലയിൽ വിന്യസിക്കുമെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. ദിവസങ്ങൾക്കുള്ളിൽ ഇറാന്‍റെ വ്യോമമേഖല പൂർണ നിയന്ത്രണത്തിലാക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരൊലൈൻ ലെവിറ്റ് വ്യക്തമാക്കി.

 

ADVERTISEMENT