26.5 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk തന്ത്രി കണ്ഠര് രാജീവര് നിക്ഷേപിച്ച 2.5 കോടി എവിടെ? സ്വകാര്യ ബാങ്ക് തകര്‍ന്നിട്ടും പരാതി നൽകാത്തതിൽ...

തന്ത്രി കണ്ഠര് രാജീവര് നിക്ഷേപിച്ച 2.5 കോടി എവിടെ? സ്വകാര്യ ബാങ്ക് തകര്‍ന്നിട്ടും പരാതി നൽകാത്തതിൽ ദുരൂഹത, എസ്ഐടി അന്വേഷണം

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരുടെ പണമിടപാടുകളിൽ കർശന അന്വേഷണവുമായി പ്രത്യേക അന്വേഷണ സംഘം. തിരുവല്ലയിലെ സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ച രണ്ടര കോടി രൂപ നഷ്ടമായിട്ടും തന്ത്രി പരാതി നൽകാത്തതിൽ ദുരൂഹതയുണ്ടെന്നാണ് എസ്ഐടി നിഗമനം. ബാങ്ക് പൊട്ടിയിട്ടും തന്ത്രി ഇക്കാര്യത്തിൽ പരാതി നൽകിയിട്ടില്ല. തന്ത്രിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിച്ചപ്പോഴാണ് എസ്ഐടിക്ക് നിർണായക വിവരം ലഭിച്ചത്.

ചോദ്യം ചെയ്തപ്പോഴൊന്നും തന്ത്രി എസ്ഐടിയോട് ഇക്കാര്യം പറഞ്ഞില്ല. വെള്ളപ്പൊക്കത്തിൽ കുറച്ചു പണം നഷ്ടമായ കാര്യമൊക്കെ പറഞ്ഞു. പക്ഷേ പൊട്ടിയ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. ഇതോടെയാണ് രണ്ടര കോടിയെ ചുറ്റിപ്പറ്റി എസ്ഐടി അന്വേഷണം തുടങ്ങിയത്.

തന്ത്രി കണ്ഠര് രാജീവരെ എസ്ഐടി നേരത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ, മറ്റ് പ്രതികളുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത തേടുന്നതിനാണ് തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തത്. തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 28ന് വിജിലൻസ് കോടതി പരിഗണിക്കും.

അതിനിടെ ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിൽ ആയിരുന്ന മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം ലഭിച്ചു. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലുമാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതോടെയാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം. അതേസമയം തന്ത്രിയുടെ റിമാൻഡ് 14 ദിവസം കൂടി നീട്ടി.

സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് മുരാരി ബാബു. നേരത്തെ ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കട്ടിളപ്പാളി കേസിൽ 90 ദിവസം പൂർത്തിയാകാത്തതിനാൽ റിമാൻഡിൽ തുടരുകയാണ്.

ADVERTISEMENT
error: Content is protected !!