ഗുരുവായൂര്‍ ക്ഷേത്രോത്സവ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് ആചാരപെരുമയോടെ ആനയില്ലാശീവേലി നടന്നു

ഗുരുവായൂര്‍ ക്ഷേത്രോത്സവ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് ആചാരപെരുമയോടെ ആനയില്ലാശീവേലി നടന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉത്സവാരംഭ ദിവസം ആനയെ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ആനയില്ലാതെ നടത്തിയ ശീവേലിയുടെ സ്മരണ ഉണര്‍ത്തിയാണ് ഇന്നും ഉത്സവത്തിന്റെ തുടക്കദിവസം രാവിലേയുള്ള ശീവേലി ആനയില്ലാതെ നടത്തുന്നത്. കഴകക്കാരായ വരിയര്‍ കുടുംബത്തിലെ അംഗങ്ങള്‍ വെള്ളികുത്തുവിളക്കുകളില്‍ ദീപംതെളിയിച്ച് ശീവേലിക്ക് അണി നിരന്നു. ശാന്തിയേറ്റ കീഴ്ശാന്തി ചെറുതയൂര്‍ അജിത്ത് നമ്പൂതിരി ഗുരുവായൂരപ്പന്റെ ചൈതന്യപൂര്‍ണ്ണമായ തങ്കതിടമ്പ് കരങ്ങളിലേറ്റി മാറോട് ചേര്‍ത്ത് പിടിച്ച് ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വലംവെച്ച് ചടങ്ങ് പൂര്‍ത്തീകരിച്ചു. നാമജവും, വാദ്യവും ആനയില്ലാ ശീവേലിക്ക് അകമ്പടിയായി. 35 ആനകളുള്ള ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ ഈയൊരു ദിവസം മാത്രമാണ് ആനയില്ലാതെ ശീവേലി നടത്തുന്നത്. ഐത്ഹ്യത്തെ അനര്‍ത്ഥമാക്കി ചടങ്ങ് നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ ക്ഷേത്രപരിസരത്ത് നിന്ന് ആനകളെ മാറ്റി നിറുത്തിയിരുന്നു.

ADVERTISEMENT