കുറഞ്ഞ ശമ്പളം, കനത്ത വായ്പ, കാത്തിരിക്കുന്നത് കടക്കെണി: അമേരിക്കയില്‍ പഠിച്ചിറങ്ങുന്നവര്‍ പ്രതിസന്ധിയില്‍

അമേരിക്കയില്‍ നിന്നും ബിരുദമെടുത്താല്‍ കൈനിറയെ പണം കിട്ടുമെന്ന വിശ്വാസം ഇനി പഴങ്കഥ. 2026-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ നിന്ന് പുറത്തിറങ്ങുന്ന യുവതലമുറ വലിയ പ്രതിസന്ധിയിലാണെന്നാണ്. പഠിച്ചിറങ്ങുന്നവര്‍ക്ക് ലഭിക്കുന്ന കുറഞ്ഞ ശമ്പളവും തലയ്ക്കു മുകളില്‍ തൂങ്ങുന്ന വിദ്യാഭ്യാസ വായ്പയും അമേരിക്കയെന്ന സ്വപ്‌നത്തിന്‌റെ നിറംകെടുത്തുന്നു.

പെരുകുന്ന കടം, കുറയുന്ന ശമ്പളം

വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്ത് ലക്ഷങ്ങള്‍ കടമെടുത്ത് പഠിച്ചിറങ്ങുന്നവര്‍ക്ക് അര്‍ഹമായ ശമ്പളം നല്‍കാന്‍ തൊഴില്‍ വിപണി തയാറാകുന്നില്ല. ഐടി മേഖലയുള്‍പ്പെടെയുള്ള ശമ്പള വര്‍ദ്ധനവ് നിലച്ച മട്ടാണ്. എന്നാല്‍ പഠനത്തിനായി എടുത്ത ലോണുകളുടെ പലിശയാകട്ടെ റോക്കറ്റ് പോലെ കുതിക്കുകയുമാണ്.

പണ്ട് ബിരുദം ഒരു പാസ്പോര്‍ട്ട് പോലെയായിരുന്നെങ്കില്‍ ഇന്നതൊരു ബാധ്യതയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ആഗോളതലത്തില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. വിദേശത്ത് പോയി പഠിച്ച് വലിയ നിലയില്‍ എത്താമെന്ന് മോഹിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കും ഈ മാറ്റം വലിയൊരു പാഠമാണ്.

ADVERTISEMENT