കടലാക്രമണം; തീരദേശ അവകാശ സംരക്ഷണ സമിതി നേതാക്കള്‍ കളക്ടറുമായി ചര്‍ച്ച നടത്തി

കടപ്പുറം ഗ്രാമപഞ്ചായത്തിലെ തീരപ്രദേശത്തെ കടുത്ത കടലാക്രമണത്തിന് അടിയന്തിര പരിഹാരം തേടി കടപ്പുറം തീരദേശ അവകാശ സംരക്ഷണ സമിതി നേതാക്കള്‍ ജില്ലാ കലകലക്ടറുമായി ചര്‍ച്ച നടത്തി. കലക്ട്രേറ്റില്‍ നടന്ന ചര്‍ച്ചയില്‍ കടല്‍ക്ഷോഭം രൂക്ഷമായ സ്ഥലങ്ങളില്‍ അടിയന്തിരമായി കരിങ്കല്‍ ഭിത്തി നിര്‍മ്മിക്കണമെന്നും, അതിനാവശ്യമായ കരിങ്കല്ലുകള്‍ ലഭ്യമാക്കണമെന്നും സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. ചെല്ലാനം മാതൃകയില്‍ ടെട്രാപോഡ് ഉള്‍പ്പെടെ അഴിമുഖം മുതല്‍ തൊട്ടാപ്പ് വരെ പുലിമുട്ടോട് കൂടി കടല്‍ഭിത്തി നിര്‍മ്മാണം ആരംഭിക്കണമെന്നും, അല്ലാത്ത പക്ഷം അധികാര കേന്ദ്രങ്ങള്‍ സ്തംഭിപ്പിക്കുന്ന രീതിയില്‍ കടപ്പുറത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായ അനിശ്ചിത കാല സമരത്തിന് രംഗത്തിറങ്ങുമെന്നും സമിതി നേതാക്കള്‍ കലക്ടറെ അറിയിച്ചു. കടല്‍ക്ഷോഭം തടയുന്നതിന്ന് അടിയന്തിരമായി താല്‍ക്കാലിക കരിങ്കല്‍ ഭിത്തി നിര്‍മ്മിക്കുന്നന്നതിനായി നാല് ലക്ഷം രൂപ കടപ്പുറം ഗ്രാമ പഞ്ചായത്തിന് കൈമാറിയതായി ജില്ലാ കലക്ടര്‍ ചര്‍ച്ചയില്‍ പറഞ്ഞു.