കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നു വത്തിക്കാൻ. മാർപാപ്പ ബോധവാനാണെന്നും ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്സിജൻ കൊടുക്കുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്.
മാർപാപ്പ കിടക്കയിൽനിന്ന് എഴുന്നേൽക്കുകയോ മുൻ ദിവസങ്ങളിലെപ്പോലെ പ്രഭാതഭക്ഷണം കഴിച്ചോ എന്നത് സംബന്ധിച്ച് വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല. 88 വയ്സുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി വെള്ളിയാഴ്ച ആണ് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിച്ച് ‘സെപ്സിസ്’ എന്ന അവസ്ഥയിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ.
അതേസമയം തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസികളോട് ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. റോമിലെ ജമേലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്ദേശങ്ങള്‍ അയച്ചവര്‍ക്കും മാര്‍പാപ്പ നന്ദി അറിയിച്ചു. മാര്‍പാപ്പയുടെ നില അതീവ ഗുരുതരമായി തുടരുമ്പോഴാണ് മാര്‍പാപ്പയുടെ സന്ദേശം ഇന്ന് വത്തിക്കാന്‍ പുറത്ത് വിട്ടത്.