ചരിത്രനേട്ടത്തിന്‍റെ പടിവാതിലിൽ കേരളം; രണ്ടാം പന്തില്‍ തന്നെ വിക്കറ്റെടുത്ത് നിധീഷ്

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആദ്യ കിരീടം ലക്ഷ്യമിട്ട് കേരളം. രഞ്ജി ട്രോഫി ഫൈനലില്‍ രണ്ടാം പന്തില്‍ തന്നെ വിദര്‍ഭയുടെ പാര്‍ഥ് രേഖാഡെയെ (0) പുറത്താക്കി കേരളത്തിന്റെ തുടക്കം. എം.ഡി നീധീഷ് താരത്തെ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. അമ്പയര്‍ നോട്ടൗട്ട് വിളിച്ചെങ്കിലും കേരളം റിവ്യൂ ആവശ്യപ്പെടുകയായിരുന്നു. നേരത്തേ വിദര്‍ഭയ്‌ക്കെതിരേ ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെമി കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. വരുണ്‍ നായനാര്‍ക്ക് പകരം ഫാസ്റ്റ് ബൗളര്‍ ഏദന്‍ ആപ്പിള്‍ ടോം ഇടംനേടി.

കേരളം (പ്ലേയിങ് ഇലവന്‍): അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, അഹമ്മദ് ഇമ്രാന്‍, ഏദന്‍ ആപ്പിള്‍ ടോം, ആദിത്യ സര്‍വതെ, എം.ഡി നിധീഷ്, എന്‍. ബേസില്‍.

അതേസമയം കഴിഞ്ഞവര്‍ഷം ഫൈനലില്‍ മുംബൈക്കുമുന്നില്‍ തോറ്റ വിദര്‍ഭയ്ക്ക് അത് വീണ്ടെടുക്കാനുള്ള വരവാണിത്. വിദർഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പൂരിലാണ് മത്സരം. സീസണിൽ തോൽവി അറിയാതെയാണ് കേരളവും വിദർഭയും കിരീടപ്പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. സെമിയിൽ ഗുജറാത്തിനെ രണ്ട് റണ്ണിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡിൽ മറികടന്നാണ് കേരളം ആദ്യ ഫൈനൽ ഉറപ്പിച്ചത്. നാഗ്പുരില്‍ നേരത്തേ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്ന രണ്ടുമത്സരങ്ങളും സമനിലയായിരുന്നു.

വിദർഭ 2018ൽ ക്വാർട്ടർ ഫൈനലിലും 2019ൽ സെമിഫൈനലിലും കേരളത്തെ തോൽപിച്ചു. ഈ രണ്ട് തോൽവികൾക്ക് ഫൈനലിൽ പകരം വീട്ടുകയാണ് കേരളത്തിന്‍റെ ലക്ഷ്യം. കേരള ക്രിക്കറ്റ് ടീമിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ, ഏറ്റവും നിർണായക പോരാട്ടത്തിനാണ് സച്ചിൻ ബേബിയും സംഘവും ഇന്ന് നാഗ്പൂരിൽ ഇറങ്ങുന്നത്. ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെയും സെമി ഫൈനലിൽ ഗുജറാത്തിനെയും നാടകീയമായാണ് മറികടന്നതെങ്കിലും, കേരള താരങ്ങളുടെ പോരാട്ടവീര്യത്തിനുള്ള പ്രതിഫലമായിരുന്നു വിജയത്തോളം തിളക്കമുള്ള ഈ സമനിലകൾ. ഇത് തന്നെയാണ് എല്ലാവരുടേയും പ്രതീക്ഷ വർധിപ്പിക്കാനുള്ള കാരണം. വാലറ്റം വരെനീളുന്ന ബാറ്റിംഗ് നിരതന്നെയാണ് കേരളത്തിന്‍റെ കരുത്ത്.

ഗുജറാത്തിനെതിരെ കേരളം വരുൺ നായനാർക്കും അഹമ്മദ് ഇമ്രാനും അരങ്ങേറ്റം നൽകിയിരുന്നു. രണ്ട് ഇന്നിംഗ്സിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്ന വരുണിന് ടീമിലെ സ്ഥാനം നഷ്ടമാവും. വരുണിന് പകരം ഷോൺ റോജറോ ഇല്ലെങ്കിൽ ഒരു ഫാസ്റ്റ് ബൗളറോ ടീമിലെത്തും. ഇക്കാര്യത്തിൽ ഇന്ന് രാവിലെ പിച്ച് പരിശോധിച്ച ശേഷമാവും ടീം മാനേജ്മെന്‍റ് അന്തിമ തീരുമാനത്തിൽ എത്തുക. ഒരുപേസറെ അധികമായി ഉൾപ്പെടുത്താനാണ് തീരുമാനമെങ്കിൽ ബേസിൽ തമ്പിയെയാവും ആദ്യം പരിഗണിക്കുക. ബേസിൽ തമ്പി പരിക്കിൽ നിന്ന് പൂർണ മുക്തനായില്ലെങ്കിൽ ഏഥൻ ആപ്പിൾ ടോമിന് അവസരം കിട്ടും. സെമി ഫൈനലിലെ സമ്മർദഘട്ടത്തിൽ അരങ്ങേറ്റക്കാരനായിട്ടും മനസ്സാന്നിധ്യത്തോടെ ബാറ്റ് ചെയ്ത യുവതാരം അഹമ്മദ് ഇമ്രാന് ഫൈനലിലും അവസരം നൽകാനാണ് കേരള ടീമിന്‍റെ തീരുമാനം.

 

ADVERTISEMENT