വടക്കേക്കാട് രണ്ടുപേരെ വെട്ടിപരിക്കേൽപ്പിച്ച സംഭവം : പ്രധാന പ്രതി മഞ്ചേരിയിൽ നിന്ന് പിടിയിൽ

 വടക്കേക്കാട് വൈലേരി പീടികക്ക് സമീപം ഓട്ടോ തടഞ്ഞു നിറുത്തി  രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ച സംഘത്തിലെ പ്രധാന പ്രതിയെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു..വടക്കേക്കാട് ചെമ്മന്നൂർ സ്വദേശി മുണ്ടാറയിൽ 28 വയസ്സുള്ള ഷിഫാൻ ആണ് മഞ്ചേരിയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ മൂന്നിന് വൈകിട്ട് വടക്കേക്കാട് നാലാം കല്ല് ഭാഗത്ത് വെച്ചാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ കല്ലിങ്ങൽ സ്വദേശികളായ തോട്ടുപുറത്ത് പ്രണവ് (27), തോട്ടുപുറത്ത് റെനിൽ (23) എന്നിവർക്ക് പരിക്കേറ്റിരുന്നു. വടക്കേക്കാട് ഭാഗത്തേക്ക് ഓട്ടോറിക്ഷയിൽ വരികയായിരുന്ന രണ്ടുപേരെയും ബൈക്കിൽ എത്തിയ ഷിഫാനും സംഘവും ഓട്ടോ തടഞ്ഞുനിർത്തി വാളുകൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. വടക്കേക്കാട് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതികൾക്കായി പ്രത്യേക സ്കോഡ് രൂപീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്. പോലീസിനെ ആക്രമിച്ച കേസിൽ അടക്കം നിരവധി കേസുകളിലെ പ്രതിയാണ് പിടിക്കപ്പെട്ട ഷിഫാൻ. മഞ്ചേരിയിൽ ഉണ്ട് എന്ന രഹസ്യ വിവരം അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ കമ്മീഷണറുടെ സ്പെഷ്യൽ സ്കോഡും വടക്കേക്കാട് എസ് എച്ച് ഒ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കേസിൽ ഉൾപെട്ട മറ്റു രണ്ടുപേരെയും പിടികൂടാനുണ്ട്. എസ് ഐമാരായ ഗോപി, സാബു, സീനിയർ സി പി ഒ രതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ADVERTISEMENT