പുത്തൂർ സുവോളജിക്കൽ പാർക്കിലെ ‘മാനുകള്‍ ചത്തത് ആധിപിടിച്ച്’; ജീവനക്കാരുടെ വീഴ്ച പരിശോധിക്കും

പുത്തൂർ സുവോളജിക്കൽ പാർക്കിലെ തെരുവുനായ ആക്രമണത്തിൽ മാനുകൾ ചത്തത് ആധിപിടിച്ചത് കൊണ്ടെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ. ക്യാപ്ച്ചർ മയോപ്പതിയാണ് കാരണം. നായ്ക്കൾ കടന്നതിൽ മാനുകൾ സമ്മർദത്തിലായെന്നും ജീവനക്കാരുടെ വീഴ്‌ച പരിശോധിക്കുമെന്നും പ്രമോദ് ജി കൃഷ്ണൻ പറഞ്ഞു.

തിങ്കളാഴ്‌ച രാത്രിയോടെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്.
പൊതുജനങ്ങൾക്ക് ഇതുവരെ പാർക്കിലേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. പ്രത്യേക ആവാസ വ്യവസ്‌ഥ തയാറാക്കിയാണ് മാനുകളെ ഇവിടെ പാർപ്പിച്ചിരിക്കുന്നത്. ഡോക്‌ടർ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം പുത്തൂരിലെത്തി മാനുകളുടെ പോസ്‌റ്റുമോർട്ടം നടത്തി.

ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കൽ പാർക്കാണ് തൃശൂർ പുത്തൂരിലേത്. ജനുവരി ഒന്നു മുതലാണ് പൊതുജനങ്ങൾക്ക് പൂർണമായും പ്രവേശനം. മുന്നൂറിലേറെ ഏക്കറാണ് പാർക്കിൻ്റെ വിസ്‌തൃതി. ഓസ്ട്രേലിയൻ സൂ ഡിസൈനറായ ജോൺ കോ ആണ് പുത്തൂർ സുവോളജിക്കൽ പാർക്ക് ഡിസൈൻ ചെയ്തത്.

ADVERTISEMENT