മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കേ വീണ്ടും പീഡനപരാതി, രാജിസമ്മർദവും ഏറുന്നു; രാഹുലിന് ഇന്ന് നിർണായകം

യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും നിർബന്ധിച്ച്
ഗർഭച്ഛിദ്രം നടത്തുകയും ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഇന്ന് നിർണായകം. ഒളിവിൽപോയ എംഎൽഎയ്ക്കായി കേരളത്തിനകത്തും പുറത്തും തിരച്ചിൽ നടക്കുന്നതിനിടെ അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ടമുറിയിൽ കേൾക്കണമെന്ന് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം.

മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്‌ച കോടതി പരിഗണിക്കാനിരിക്കേ, രാഹുലിനെതിരേ വീണ്ടും പീഡനപരാതി ഉയർന്നിട്ടുണ്ട്. ബെംഗളൂരു സ്വദേശിനിയായ യുവതിയാണ് ഇ-മെയിലിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിനും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിനും പരാതി അയച്ചത്. താൻ നേരിട്ടത് ക്രൂരലൈംഗിക പീഡനമാണെന്ന് പരാതിയിൽ പറയുന്നു.

പരാതി ചൊവ്വാഴ്ച്‌ച പകൽ 12.47-നാണ് കെപിസിസി നേതൃത്വത്തിന് ലഭിച്ചത്. പരാതി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയതായി സണ്ണി ജോസഫ് അറിയിച്ചു. അന്വേഷണസംഘത്തിന് പരാതി കൈമാറണമെന്നും യുവതിയോട് നിർദേശിച്ചതായി കെപിസിസി നേതൃത്വം അറിയിച്ചു. രാഹുലിനെ പാർട്ടി സസ്പെൻഡ് ചെയ്‌ത വിവരവും കൈമാറി. രാഹുലിന്റെപേരിൽ നേരത്തേ ആരോപണമുന്നയിച്ച യുവതിയാണ് ഇതെന്നും സൂചനയുണ്ട്. ഇവരിൽനിന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം അന്ന് വിവരം തേടിയിരുന്നു. ഇതോടെ രാഹുൽ എംഎൽഎ സ്ഥാനം. രാജിവെക്കണമെന്ന ആവശ്യവും വിവിധ കോണുകളിൽനിന്ന് ശക്തമായി ഉയരുന്നുണ്ട്.
അതേസമയം, ഒളിവിലുള്ള രാഹുലിനായി കേരളത്തിനകത്തും പുറത്തും പോലീസ് തിരച്ചിൽ തുടരുകയാണ്. തമിഴ്‌നാട്-കർണാടക അതിർത്തിപ്രദേശത്ത് ഉണ്ടെന്ന വിവരത്തെത്തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കേസിലെ രണ്ടാംപ്രതി ജോബി ജോസഫും ഒപ്പമുണ്ടെന്നാണ് വിവരം. രാഹുൽ കാറുകൾ മാറിമാറി ഉപയോഗിക്കുന്നുണ്ടെന്നും സംശയിക്കുന്നു. ഫോൺ ഇടയ്ക്ക് ഓണായതായും പോലീസ് കണ്ടെത്തി. എന്നാൽ, പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണിതെന്നും കരുതുന്നു.

ആദ്യഘട്ടത്തിൽ പാലക്കാടുനിന്ന് കോയമ്പത്തൂരിലേക്കാണ് രാഹുൽ പോയതെന്നാണ് പോലീസ് കരുതുന്നത്. പ്രധാനപാതകൾ ഒഴിവാക്കിയായിരുന്നു യാത്രയെന്നതിനാൽ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. കോയമ്പത്തൂർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് കേരള-കർണാടക അതിർത്തിപ്രദേശത്ത് ഉണ്ടെന്ന് വിവരം ലഭിച്ചത്. അവിടെ ഒരു റിസോർട്ട് കേന്ദ്രീകരിച്ച് പോലീസ് പരിശോധിച്ചെങ്കിലും മുങ്ങിയെന്ന വിവരമാണ് ലഭിച്ചത്.
രാഹുലുമായി ബന്ധമുള്ളവരെ പ്രത്യേകസംഘം വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. ചിലരെ നിരീക്ഷണത്തിലുമാക്കി. രാഹുൽ ആദ്യം സഞ്ചരിച്ചത് ഒരു നടിയുടെ കാറിലായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ബെംഗളൂരുവിലുള്ള നടിയിൽനിന്ന് മൊഴി ശേഖരിക്കാൻ പോലീസ് ആലോചിക്കുന്നുണ്ട്. ഈ കാർ പോലീസ് കണ്ടെത്തിയിട്ടില്ല.

 

ADVERTISEMENT