സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ കേരളം ഫൈനലിൽ. സെമി ഫൈനലിൽ പഞ്ചാബിനെ മറുപടിയില്ലാത്ത നാല് ഗോളിന് തകർത്താണ് കേരളം ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. കേരളത്തിന് വേണ്ടി മുഹമ്മദ് റിയാസ് ഇരട്ടഗോൾ നേടിത്തിളങ്ങി.
സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 16-ാം മിനിറ്റിൽ മുഹമ്മദ് അജ്സലാണ് കേരളത്തിന്റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. വി അർജുൻ ഒരുക്കിയ കോർണറിൽ തലവച്ചാണ് അജ്സൽ കേരളത്തിന് ലീഡ് സമ്മാനിച്ചത്. 34 മിനിറ്റിലും 83ാം മിനിട്ടിലും റിയാസ് വല കുലുക്കി. 45ആം മിനിറ്റിൽ എം വിഘ്‌നേഷും ലക്ഷ്യം കണ്ടതോടെ കേരളം വിജയവും ഫൈനൽ യോഗ്യതയും ഉറപ്പിച്ചു. പകരക്കാരൻ ഇ സജീഷാണ് നാലാം ഗോളിന് വഴിയൊരുക്കിയത്.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സർവീസസാണ് എതിരാളി. എട്ടാം കിരീടമാണ് ഇരുടീമുകളുടെയും ലക്ഷ്യം. കേരളത്തിന്റെ പതിനാറാം ഫൈനലാണ്.



