ബംഗ്ലാദേശില്‍ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ഫെബ്രുവരി 17ന് ചുമതലയേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യ, പാകിസ്താന്‍ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ടെന്നാണ് സൂചന. ചൊവ്വാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നതിനാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മോദിക്ക് പകരം ഉപരാഷ്ട്രപതിയോ വിദേശകര്യ മന്ത്രിയോ ചടങ്ങില്‍ പങ്കെടുത്തേക്കും. സാര്‍ക്ക് രാജ്യങ്ങളുടെ പ്രാതിനിധ്യം ചടങ്ങില്‍ ഉറപ്പിക്കാനാണ് ബംഗ്ലാദേശിന്റെ തീരുമാനം. അതിനിടെ രാജ്യ താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിയായിരിക്കും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായുള്ള വിദേശനയമെന്ന് താരിഖ് റഹ്‌മാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
വ്യാഴാഴച നടന്ന പൊതു തെരഞ്ഞെടുപ്പില്‍ 299ൽ 211 സീറ്റുകളും സ്വന്തമാക്കിയായിരുന്നു ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയത്. പ്രവചനങ്ങള്‍ എല്ലാം മറികടന്ന വമ്പന്‍ വിജയമായിരുന്നു ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടേത്. അതേസമയം ജമാഅത്തെ ഇസ്ലാമി സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ല. എങ്കിലും ചരിത്രത്തിലാദ്യമായാണ് ജമാഅത്തെ ഇസ്ലാമി മുന്നണിക്ക് ഇത്രയും സീറ്റുകള്‍ ലഭിച്ചത്. 2024 ലെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ രൂപീകരിച്ച നാഷണല്‍ സിറ്റിസണ്‍സ് പാര്‍ട്ടിയുമായുള്ള സഖ്യത്തിന്റെ പിന്തുണയാണ് ഇതിനു കാരണം. തലസ്ഥാനമായ ധാക്കയില്‍ നിന്ന് മത്സരിച്ച ജമാഅത്തെ ഇസ്ലാമി മേധാവി ഷഫീഖുര്‍ റഹ്‌മാന്‍ 85131 വോട്ടുകള്‍ നേടി വിജയിച്ചു. അതേസമയം ബിഎന്‍പിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി നേടിയത് 63517 വോട്ടുകളാണ്.
രാജ്യത്തെ 299 പാര്‍ലമെന്റ് സീറ്റുകളിലേക്കുള്ള മത്സരത്തില്‍ രണ്ട് പ്രധാന മുന്നണികളാണ് ഏറ്റുമുട്ടിയത്. പത്ത് സഖ്യകക്ഷികളുടെ പിന്തുണയുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും (ബിഎന്‍പി) 11 പാര്‍ട്ടികളുടെ കൂട്ടായ്മയായ ജമാഅത്തെ-ഇ-ഇസ്ലാമി മുന്നണിയും (ജെഐബി) തമ്മിലായിരുന്നു മത്സരം. ഇതില്‍ 2024-ല്‍ ഹസീന വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികള്‍ രൂപീകരിച്ച നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുടെ പിന്തുണ നിര്‍ണായകമായിരുന്നു. ജമാഅത്തെ-ഇ-ഇസ്ലാമി മുന്നണിയോടൊപ്പമാണ് പാര്‍ട്ടി നിന്നത്. പതിറ്റാണ്ടുകളായി ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഷെയ്ക്ക് ഹസീനയുടെ അവാമി ലീഗിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ടായിരുന്നു.



