പിണറായി വിജയൻ സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കഴിഞ്ഞ 10 വർഷമായി കേരളത്തിൽ കാണുന്നത് അധികാര വികേന്ദ്രീകരണത്തിന്റെ മോശമായ അവസ്ഥയാണ്. LDF സർക്കാർ കേരളത്തെ പിന്നോട്ടടിച്ചു. പിണറായി വിജയനും നരേന്ദ്രമോദിയും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ ? ഇരുവരും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. കേരളം ഇന്ന് നേരിടുന്നത് ഭരണ പരാജയം മാത്രമല്ല വലിയ സാമ്പത്തിക തകർച്ച കൂടിയാണ് കേരളത്തെ കടമെടുക്കുന്ന യന്ത്രമായി ധനകാര്യമന്ത്രി മാറ്റിയെന്നും ഖർഗെ വിമർശിച്ചു. കൊല്ലത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
10 വർഷമായി കേരളത്തിന്റെ ക്രമസമാധാന നില വളരെ മോശമാണ്. പ്രതിഷേധിക്കുന്ന സ്ത്രീകളെ പോലും ശാരീരികമായി കയ്യേറ്റം ചെയ്യുന്നു. കസ്റ്റഡി അതിക്രമങ്ങളുടെ എണ്ണം കൂടുന്നു. എതിർക്കുന്ന ശബ്ദങ്ങളെ അടിച്ചമർത്തുന്നു ഇതിനെയാണോ ജനാധിപത്യമെന്ന് പറയുന്നത്? ശബരിമലയിലെ സ്വർണ്ണം സർക്കാർ കവർന്നു എന്നത് സത്യം ആണ്. സ്വർണ്ണം കൊള്ളയടിക്കുന്ന സർക്കാരിന് ഇനിയും നിങ്ങൾ വോട്ട് ചെയ്യുമോ ? പാരഡി ഗാനം എഴുതിയ കലാകാരന്മാർക്കെതിരെ പോലും കേരളത്തിൽ കേസെടുക്കുന്നു ദൈവത്തിന്റെ സ്വന്തം നാട് ഇങ്ങനെയാണോ ? നരേന്ദ്രമോദി പരോക്ഷമായി ഇടതുപക്ഷ മുന്നണിയെ പിന്തുണയ്ക്കുന്നുവെന്നും മല്ലികാർജുൻ ഖർഗെ ആരോപിച്ചു.



