സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച സംഭവം; രണ്ട് പേർ പോലീസ് കസ്റ്റഡിയില്‍

കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ പോലീസ് കസ്റ്റഡിയിലായി. പാരഡൈസ് ബസിലെ കണ്ടക്ടറും ആനയ്ക്കല്‍ വലിയപറമ്പില്‍ വീട്ടില്‍ അരവിന്ദാക്ഷന്റെ മകനുമായ അഖിലിനാണ് (23) മര്‍ദനമേറ്റത്.
ഞായറാഴ്ച വൈകിട്ട് 4:30ഓടെ കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്ന അഖിലിനെ പ്രതികള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആറുമാസം മുന്‍പ് ബസില്‍ വെച്ചുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് ഈ ആക്രമണമെന്ന് പോലീസ് പറഞ്ഞു.
പഴയ വൈരാഗ്യം തീര്‍ക്കാനായി പ്രതികള്‍ കണ്ടക്ടറെ തിരഞ്ഞുപിടിച്ച് മര്‍ദിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
പരിക്കേറ്റ അഖിലിനെ ഉടന്‍തന്നെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കുന്നംകുളം പോലീസ്, കസ്റ്റഡിയിലുള്ള യുവാക്കളെ ചോദ്യം ചെയ്തു വരികയാണ്.

 

ADVERTISEMENT