വര്‍ഗബോധവും ആത്മാഭിമാനവും ഉള്ളവരായി തൊഴിലാളി വര്‍ഗം ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മപ്പെടുത്തല്‍; ഇന്ന് മെയ് ദിനം

ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. വര്‍ഗബോധവും ആത്മാഭിമാനവും ഉള്ളവരായി ലോകത്തെ തൊഴിലാളി വര്‍ഗം ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ദിവസം മേയ് ദിനം എന്ന പേരിലാണ് ലോകമെമ്പാടും ആചരിക്കുന്നത്.

1886 മേയ് ഒന്നിനാണ് എട്ടുമണിക്കൂര്‍ ജോലിയും വിശ്രമവും ആവശ്യപ്പെട്ട് അമേരിക്കയില്‍ മൂന്നു ലക്ഷത്തോളം തൊഴിലാളികള്‍ പണിമുടക്കിയത്. തുടര്‍ന്ന്, മേയ് നാലിന് ചിക്കാഗോ നഗരത്തിലെ ഹേ മാര്‍ക്കറ്റ് ചത്വരത്തില്‍ സമാധാനപരമായി പ്രകടനം നടത്തിയിരുന്ന തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തിലും പൊലീസ് വെടിവയ്പിലും നിരവധി പേര്‍ കൊല്ലപ്പെട്ടു. തൊഴിലിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനും ജീവിതസാഹചര്യങ്ങള്‍ നേടുന്നതിനുമായി നടത്തിയ പോരാട്ടത്തിലുണ്ടായ ആ ജീവത്യാഗത്തിന്റെ സ്മരണയ്ക്കായി 1890 മുതലാണ് അന്താരാഷ്ട്ര തൊഴിലാളി ദിനം ഔദ്യോഗികമായി ആചരിക്കാന്‍ ആരംഭിച്ചത്.

തൊഴില്‍ അവകാശങ്ങള്‍ നേടുന്നതിനപ്പുറം കര്‍ഷകര്‍ ഉള്‍പ്പടെയുള്ള വിഭാഗങ്ങളുമായി കൈകോര്‍ത്ത് പുത്തനൊരു ഉണര്‍വിലേക്ക് സംഘടിത തൊഴിലാളി വര്‍ഗം ഉയിര്‍ത്തെഴുന്നേറ്റത് ആ പോരാട്ടത്തിലൂടെയായിരുന്നു. സാമൂഹ്യവ്യവസ്ഥയേയും ഭരണക്രമത്തേയും തന്നെ മാറ്റിമറിക്കാന്‍ കഴിയുംവിധമുള്ള ശക്തിയായി തൊഴിലാളി വര്‍ഗം പിന്നീട് മാറി.

എന്നാല്‍ മാറിയ ലോകക്രമത്തില്‍ മുതലാളിത്ത ശക്തികള്‍ അധീശത്വം നേടുകയും തൊഴിലാളി വര്‍ഗരാഷ്ട്രീയം ശോഷിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യനും പ്രകൃതിക്കും മേല്‍ ചൂഷകശക്തികള്‍ സര്‍വാധികാരം സ്ഥാപിക്കുന്നതിന് അത് അവസരമൊരുക്കി. മെച്ചപ്പെട്ട വേതനവും എട്ടു മണിക്കൂര്‍ ജോലി സമയവും സുരക്ഷിതമായ തൊഴിലിടങ്ങളും ജീവനക്കാരുടെ അവകാശമാണെന്ന് ഈ പുതിയ കാലത്തും നമുക്ക് ഓര്‍മ്മിക്കേണ്ടതായി വരുന്നു. കൂടുതല്‍ നീതിപൂര്‍വമായ ലോകം സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളില്‍ സര്‍വരാജ്യത്തൊഴിലാളികള്‍ വീണ്ടും ഒരുമിക്കേണ്ടിയിരിക്കുന്നു.

 

ADVERTISEMENT