കേരളത്തിലെ മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വന്‍ വെല്ലുവിളിയാകുന്നു. എംഎല്‍എമാരിലെ ഭൂരിപക്ഷത്തിനൊപ്പം പാര്‍ട്ടിക്കകത്തെ പൊതു വികാരവും ഹൈക്കമാന്‍ഡ് ചര്‍ച്ച ചെയ്യും. സംഘടന ജനറല്‍സെക്രട്ടറി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയക്കണോയെന്നതില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയെടുക്കും. ഖര്‍ഗെയുടെ അധ്യക്ഷതയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന യോഗം നിരീക്ഷകരെ നിശ്ചയിച്ച് കേരളത്തിലേക്കയക്കും. മുഖ്യമന്ത്രിയാരെന്ന് ഉടന്‍ തീരുമാനിക്കുമെന്ന് എഐസിസി ജനറല്‍സെക്രട്ടറി ജയറാം രമേശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ നിര്‍ണ്ണായക ചര്‍ച്ചകളിലേക്കാണ് ഹൈക്കമാന്‍ഡ് കടക്കുന്നത്. മുഖ്യമന്ത്രിയാകാൻ മൂന്നു നേതാക്കൾക്കിടയിലെ മത്സരം ശക്തമായി തുടരവെ പാർട്ടിയിൽ പൊട്ടിത്തെറി ഒഴിവാക്കുക എന്ന ദൗത്യമാണ് ഹൈക്കമാൻഡിനെ കാത്തിരിക്കുന്നത്. സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് എംഎൽഎമാർക്കൊപ്പം കേന്ദ്ര നേതാക്കളുടെയും പിന്തുണയുണ്ട്. എന്നാൽ, വിഡി സതീശനെ മുസ്ലിം ലീഗ് അടക്കം പിന്തുണയ്ക്കുകയും രമേശ് ചെന്നിത്തല തൻറെ സീനിയോറിറ്റി ഉയർത്തികാട്ടുകയും ചെയ്യുന്നതിനാൽ കരുതലോടെ നീങ്ങാനാണ് പാർട്ടി തീരുമാനം. തർക്കം തെരുവിലേക്ക് നീങ്ങി രംഗം വഷളാകുമോ എന്ന ആശങ്കയും പാർട്ടി നേതാക്കൾക്കുണ്ട്.
മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിയും കെ സി വേണുഗോപാലും പങ്കെടുക്കും. നേതൃത്വത്തിന് വിശ്വസ്തരായ നേതാക്കളെയാകും നിരീക്ഷകരായി കേരളത്തിലേക്കയക്കുക. കേരളത്തിലെത്തുന്ന സംഘം ഓരോ എംഎല്‍എയുടെയും നിലപാട് തേടും. അക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കും. തുടര്‍ന്ന് നേതൃത്വം എംപിമാരോട് സംസാരിക്കും. മുന്‍ കെപിസിസി അധ്യക്ഷന്മാരടക്കം മുതിര്‍ന്ന നേതാക്കളുടെയും നിലപാട് തേടാം. ഘടകക്ഷികളുടെ നിലപാടടെടുക്കുമെങ്കിലും 63 സീറ്റുള്ള സാഹചര്യത്തില്‍ സമ്മര്‍ദ്ദത്തി്ന വഴങ്ങില്ല. സംഖ്യ നോക്കാതെ കേരളത്തിൽ തുടക്കത്തിൽ തന്നെ രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ട് സമവായം ഉണ്ടാക്കണം എന്ന നിർദ്ദേശം വയ്ക്കുമെന്ന് ചില മുതിർന്ന നേതാക്കൾ അറിയിച്ചു. ഒരാഴ്ചയെങ്കിലും എടുത്തേ തീരുമാനം വരാൻ സാധ്യതയുള്ളു. എല്ലാവരെയും വിശ്വാസത്തിലെടുത്ത് തീരുമാനം വരുമെന്ന് ജയറാം രമേശ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
കേന്ദ്രത്തിൽ കെസി വേണുഗോപാലിനോടാണ് രാഹുൽ ഗാന്ധിക്ക് അടുപ്പവും താല്പര്യവും. എന്നാൽ, എംപിമാർ മത്സരിക്കേണ്ട എന്ന സംസ്ഥാന നേതാക്കളുടെ നയം രാഹുൽ ഗാന്ധി അംഗീകരിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ രാഹുൽ ഗാന്ധി കെസി വേണുഗോപാലിന് പച്ചകൊടി കാട്ടുമോ എന്നത് നിർണ്ണയാകമാകും. അങ്ങനെയെങ്കിൽ വിഡി സതീശനെ വിശ്വാസത്തിലെടുക്കുക എന്ന വലിയ കടമ്പയും ഹൈക്കമാൻഡിനെ കാത്തിരിക്കുന്നു.



