ചേലക്കരയില്‍ യു ആർ പ്രദീപ്‌, പാലക്കാട്‌ ഡോ. പി സരിൻ; എൽഡിഎഫ്‌ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചേലക്കരയില്‍ യു ആര്‍ പ്രദീപും പാലക്കാട് ഡോ. പി സരിനും മത്സരിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സത്യന്‍ മൊകേരിയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ചേലക്കര മുന്‍ എംഎല്‍എ കൂടിയായ യു ആര്‍ പ്രദീപ് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമാണ്. കെപിസിസി ഡിജിറ്റല്‍ മീഡിയ വിഭാഗം കണ്‍വീനറായിരുന്ന ഡോ. പി സരിന്‍ കോണ്‍ഗ്രസിലെ വര്‍ഗീയ നിലപാടുകള്‍ തുറന്നുകാട്ടിയാണ് ഇടതുപക്ഷത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പറഞ്ഞു.കേരളത്തിലെ രാഷ്ട്രീയത്തിന് ഗുണപരമായ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നും ഇടതുപക്ഷ പ്രസ്ഥാനത്തിന് നല്ല രീതിയില്‍ മുന്നോട്ട് പോകാനുള്ള രാഷ്ട്രീയ പശ്ചാത്തലമാണ് രൂപപ്പെട്ട് വരുന്നതെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേളയില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും റായ്ബറേലിയിലും ജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍നിന്നുള്ള ലോക്സഭാംഗത്വം ഉപേക്ഷിച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചേലക്കര എംഎല്‍എയും സംസ്ഥാന മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണന്‍ ആലത്തൂരില്‍നിന്നും പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ വടകരയിലും ജയിച്ചു. ഇതോടെയാണ് രണ്ട് നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.നവംബര്‍ പതിമൂന്നിനാണ് സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ നവംബര്‍ 23ന്.