ചെമ്മന്തിട്ട ശ്രീ മഹാദേവ ക്ഷേത്രോത്സവത്തിന് ആറാട്ടോടെ സമാപനമായി. പരശുരാമനാല്‍ പ്രതിഷ്ഠ ചെയ്യപ്പെട്ട കേരളത്തിലെ നൂറ്റിയെട്ടു ശിവക്ഷേത്രത്തില്‍ ഒന്നാണ് ചെമ്മന്തിട്ട മഹാ ശ്രിവ ക്ഷേത്രം. എട്ടാം വിളക്കു ദിവസമായ വ്യാഴാഴ്ച പുലര്‍ച്ചെ നടതുറന്ന ശേഷം പതിവു പൂജകളും, വിശേഷാല്‍ പൂജകളും നടന്നു. ഉച്ചക്ക് പ്രസദ ഊട്ടും ഉണ്ടായിരുന്നു. വൈകീട്ട് ആറിന് ഭഗവാന് ആനപ്പുറത്തേറി ആറാട്ടുകടവിലെത്തി. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശ്രീരാജ് നമ്പൂതിരിപ്പാടിന്റെ പ്രധാന കാര്‍മ്മീകത്വത്തില്‍ ആറാട്ടുകുള പൂജകള്‍ക്കു ശേഷം തന്ത്രി ഭഗവാന്റെ തിടമ്പുമായി മൂന്നു തവണ സ്നാനം നടത്തി. ക്ഷേത്രം മേല്‍ശാന്തി എറിയാട് വാസുദേവന്‍ നമ്പൂതിരി സഹ കാര്‍മ്മികനായി.
തുടര്‍ന്ന് ഭക്തജനങ്ങളും ഭഗവാനോടെപ്പം കുളത്തില്‍ മുങ്ങിക്കയറി. പള്ളിവേട്ടക്കും, ആറാട്ടിനും ശേഷം ശാന്തസ്വരൂപനായ ദേവന്റെ തിടമ്പ് വിദ്യഘോഷങ്ങളോടെ ക്ഷേത്രത്തിലേക്കാനയിച്ചു. ഉത്സവാഘോഷകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യവും ഒരുക്കിയിരുന്നു. ക്ഷേത്ര പ്രദക്ഷിണം നടത്തി ഭഗവാനെ ശ്രീകോവിലിലേക്ക് ആനയിച്ചതോടെ ഉത്സവത്തിന്റെ കൊടിയിറങ്ങി. എട്ടുദിവസങ്ങളിലായി നടന്ന ക്ഷേത്ര ചടങ്ങുകള്‍ക്ക് ഊരായ്മ ദേവസ്വം മാനേജര്‍, എം.എസ് രാധാകൃഷ്ണന്, ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് രാജന്, സെക്രട്ടറി രാജേഷ്, ട്രഷര്‍ അനില്‍ എന്നിവരും , ക്ഷേത്രത്തിനു പുറത്തു നടന്ന ആഘോഷങ്ങള്‍ക്ക് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളും, മാതൃസമിതി അംഗങ്ങളും നേതൃത്വം നല്കി.



