അമ്മ വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സ് കവര്‍ന്ന കവിയൂര്‍ പൊന്നമ്മയ്ക്ക് നാട് ഇന്ന് വിട നല്‍കും

അമ്മ വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സ് കവര്‍ന്ന കവിയൂര്‍ പൊന്നമ്മയ്ക്ക് നാട് ഇന്ന് വിട നല്‍കും. രാവിലെ 9 മണി മുതല്‍ 12 മണി വരെ കളമശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് പൊതുദര്‍ശനം. മോഹന്‍ലാലും മമ്മൂട്ടിയുമടക്കം താരങ്ങള്‍ ആദരമര്‍പ്പിക്കാനെത്തി. ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. എറണാകുളം ലിസി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച അഭിനേത്രിയായിരുന്നു കവിയൂര്‍ പൊന്നമ്മ. എഴുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ച ‘മലയാള സിനിമയുടെ അമ്മയായ കവിയൂര്‍ പൊന്നമ്മ കെപിഎസി നാടകങ്ങളിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് അമ്മ വേഷങ്ങളില്‍ തിളങ്ങി. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി. അര്‍ബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് 79 വയസില്‍ കൊച്ചിയില്‍ മരണത്തിന് കീഴടങ്ങിയത്.