കുന്നംകുളത്തെ പോലീസിന്റെ കസ്റ്റഡി മർദ്ദനം;പിണറായി സർക്കാർ കേരള പോലീസിനെ ക്രിമിനലുകളുടെ താവളമാക്കി മാറ്റി – കെസി വേണുഗോപാൽ
പിണറായി സർക്കാർ കേരള പോലീസിനെ ക്രിമിനലുകളുടെ താവളമാക്കി മാറ്റിയതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പോലീസ് മർദ്ദനത്തിനിരയായ ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് വി.എസ് സുജിത്തിനെ വീട്ടിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ഏറ്റവും വലിയ പോലീസ് മുറയാണ് വെളിപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒമ്പതര വർഷക്കാലമായുള്ള പിണറായി സർക്കാരിൻ്റെ പോലീസ് നയം എന്താണെന്ന് തുറന്നറിയിക്കുന്ന സംഭവമാണിത്. മർദ്ദിച്ച പോലീസുകാർ സർവീസിൽ തുടരാൻ ഒരു നിമിഷം പോലും അർഹരല്ല. ഏതറ്റം വരെ നിയമപരമായി പോകേണ്ട കാര്യങ്ങളും കുറിച്ചും പാർട്ടി ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് കരുണയുടെ അംശം ഉണ്ടെങ്കിൽ ഈ വീഡിയോ കണ്ട് അദ്ദേഹം പോലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കണം. കേരളത്തിൻ്റെ ക്രമാസമാധാന രംഗത്ത് പിണറായി സർക്കാർ നേരിട്ടുണ്ടാക്കിയിട്ടുള്ള ചില കീഴ് വഴക്കങ്ങളുടെ ഭാഗമായി പോലീസിനെ പൂർണമായി ക്രിമിനൽ വൽക്കരിച്ചിരിക്കുകയാണ്. മൃഗീയമായ ആക്രമ സംഭവങ്ങൾ ഉണ്ടായിട്ടും അതിനെതിരെ പ്രതികരിക്കാതെയും ഒരു നടപടിയും എടുക്കാതെയും അക്രമങ്ങൾക്ക് മൗനാനുവാദം നൽകുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് സംശയിക്കുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. സുജിത്ത് കോൺഗ്രസിന്റെ മാത്രമല്ല ഈ നാട്ടിലെ പോലീസിന്റെ നരനായാട്ടിന് വിധേയമായവരുടെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.