സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡിൽ. ഇന്നലത്തെ ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റ് ആണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന ഉപഭോഗത്തിൽ കേരളം സർവ്വകാല റെക്കോർഡിലെത്തി. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും കേരളത്തിൽ റെക്കോർഡ് ഉപഭോഗമാണ് രേഖപ്പെടുത്തിയത്. ഇന്നലെ വൈകിട്ടത്തെ ആവശ്യകത 6033 മെഗാവാട്ട് ആണ്. സംസ്ഥാനത്ത് പവർകട്ടിനോ ലോഡ് ഷെഡിംഗിനോ ഉള്ള സാഹചര്യമുണ്ടെന്നും ഇതൊഴിവാക്കാൻ ശ്രമം തുടങ്ങിയായും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പവർ എക്സ്ചേഞ്ചിൽ നിന്നും കൂടിയ അളവിൽ വൈദ്യുതി ലഭ്യമാകുന്നത് ബുദ്ധിമുട്ട് ആയതിനാൽ ദീർഘകാല കോൺട്രാക്ടിൽ ഏർപ്പെടാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുവാദം കെഎസ്ഇബി ചോദിച്ചിട്ടുണ്ട്. 22 ആം തീയതിയിലെ പൊതു തെളിവെടുപ്പിന് ശേഷം ഈ അനുമതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം116.11 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്. വൈകീട്ടത്തെ ആവശ്യകത 6013 മെഗാവാട്ടിലെത്തിയിരുന്നു. ആവശ്യം 300 യൂണിറ്റ് കൂടി കടന്നാൽ പതിനഞ്ച് മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നാണ് കെഎസ്ഇബി വിലയിരുത്തൽ.
വൈദ്യുതി ഉപഭോഗം കൂടിയ സാഹചര്യത്തിൽ വൈദ്യുതിലഭ്യത ഉറപ്പാക്കാൻ യൂണിറ്റിന് പത്ത് രൂപവരെ വിലയുള്ള വൈദ്യുതി വാങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിരിക്കുകയാണ്. ചൂട് കൂടുന്നത് കാരണം മേയ് 15 വരെ ഉപഭോഗം ഉയർന്നുനിൽക്കുമെന്നാണ് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തൽ. ഡാമുകളിൽ സംഭരണശേഷിയുടെ 37 ശതമാനത്തിൽ താഴെ അളവിലാണ് വെളളമുളളത്. നീരൊഴുക്കും കുറവാണ് എന്നതും വൈദ്യുതി ഉത്പാദനം കുറക്കുന്നുണ്ട്.
പ്രതിസന്ധി മറികടക്കാൻ പുറത്തുനിന്ന് 88 ദശലക്ഷം യൂണിറ്റ് വൈദ്യുതി കെഎസ്ഇബി വാങ്ങു. എങ്കിലും ഉപഭോഗം കുതിച്ചുയർന്നാൽ നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരുമെന്ന് കെഎസ്ഇബി വൃത്തങ്ങൾ പറയുന്നു.രാത്രി സമയത്തെ ആവശ്യം 300 മെഗാവാട്ട് കൂടി കടന്നാൽ പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെ ലോഡ് ഷെഡിങ് വേണ്ടിവരുമെന്നാണ് കെഎസ്ഇബി വിലയിരുത്തൽ. 6300 മെഗാവാട്ട് പ്രസരണ ശൃംഖലയുടെ പരമാവധി ശേഷിയാണ്. ഫീഡറുകൾ നിശ്ചിത സമയത്തേക്ക് ഓഫാക്കി ലോഡ് കുറച്ചാവും നിയന്ത്രണം. നിലവിൽ ലോഡ് കൂടുമ്പോൾ സബ് സ്റ്റേഷനുകളിൽ പലയിടത്തും വൈദ്യുതി നിയന്ത്രണമുണ്ട്.



