ആഗോളതലത്തിലുള്ള മുഴുവൻ ജീവനക്കാരിൽ 10 ശതമാനത്തോളം പേരെ പിരിച്ചു വിടുമെന്ന് സ്ഥിരീകരിച്ച് മെറ്റ. ആളുകളെ പിരിച്ചു വിട്ടതായി അറിയിക്കുന്ന എച്ച്ആർ മെമ്മോയും ഇതോടൊപ്പം ജീവനക്കാർക്ക് ലഭിച്ചു കഴിഞ്ഞു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ഉപയോഗം മൂലം ചെലവുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ മാർക്ക് സക്കർബർഗിൻ്റെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങളിൽ തസ്തികകൾ കുറയ്ക്കാൻ പദ്ധതിയിടുന്നു എന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. ഈ ആരോപണങ്ങളെ ശരിവെക്കുന്ന രീതിയിലുള്ള മെമ്മോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
മെറ്റയുടെ ചീഫ് പീപ്പിൾ ഓഫീസർ ജാനെൽ ഗെയ്ൽ ആണ് മെമ്മോ അയച്ചതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. “പിരിച്ചുവിടൽ റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ ചോർന്നതിനാൽ ഇപ്പോൾ എനിക്ക് കഴിയുന്നത് പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് ജാനെലിൻ്റെ സന്ദേശം ആരംഭിക്കുന്നത്. മെയ് 20 ന് ഏകദേശം കമ്പനിയുടെ 10 ശതമാനം ജോലിക്കാരുടെ പിരിച്ചുവിടലിന് കാരണമാകുന്ന മാറ്റങ്ങൾ വരുത്തുന്നതിനേ പറ്റി കമ്പനി ആലോചിക്കുന്നുണ്ടെന്ന് ജാനെൽ പുറത്തുവിട്ട സന്ദേശത്തിൽ പറയുന്നു.
മെറ്റയിലെ നിലവിലുള്ള ജീവനക്കാരെ മാത്രമല്ല പിരിച്ചുവിടൽ ബാധിക്കുകയെന്നും മുമ്പ് നികത്താൻ പദ്ധതിയിട്ടിരുന്ന ആറായിരത്തോളം തസ്തികകൾ ഒഴിവാക്കുകയാണെന്നും കമ്പനി ഇതോടൊപ്പം വെളിപ്പെടുത്തി. മറ്റ് നിക്ഷേപങ്ങൾക്കായി പണം കണ്ടത്തേണ്ടതിനാലാണ് പിരിച്ചുവിടലെന്നും മെമ്മോയിൽ വ്യക്തമാക്കിയിരുന്നു.
പിരിച്ചുവിടലിനോട് അനുബന്ധിച്ച് ഉദാരമായ ഒരു പിരിച്ചുവിടൽ പാക്കേജും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. യുഎസിൽ 16 ആഴ്ചത്തെ അടിസ്ഥാന ശമ്പളം ലഭിക്കുന്ന പാക്കേജ് നൽകുമെന്നും യുഎസ് പൗരന്മാരായ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പതിനെട്ടുമാസത്തേക്ക് കോബ്രാ ആരോഗ്യ പരിരക്ഷാ കവറേജിന്‍റെ ചെലവ് വഹിക്കുമെന്നും യുഎസിന് പുറത്തുള്ള പ്ലാനുകൾ രാജ്യത്തിനനുസരിച്ച് വ്യത്യാസപ്പെടുമെങ്കിലും സമാനമായ സഹായങ്ങളുറപ്പാക്കുമെന്നും പാക്കേജിൽ പറയുന്നു. മറ്റൊരു ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ആളുകളെ സഹായിക്കാൻ കരിയർ സേവനങ്ങളും ആവശ്യമുള്ളവർക്ക് ഇമിഗ്രേഷൻ പിന്തുണയും കമ്പനി നൽകുമെന്നും മെമ്മോയിൽ വ്യക്തമാക്കിയിട്ടുണ്ട്. മെയ് 20 ന് മുമ്പുള്ള ഒരു ഫോളോ-അപ്പ് പോസ്റ്റിൽ പാക്കേജിനെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പങ്കിടുമെന്നും കമ്പനി അറിയിച്ചു.
ഇതോടെ എഐയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ട ഒറാക്കിൾ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ നിരവധി കമ്പനികളുടെ പട്ടികയിൽ മെറ്റയും ഇടം നേടുകയാണ്.



