25 C
Kunnamkulam
Wednesday, July 29, 2026
Home CCTV Desk മിഥുന് വിട നൽകാൻ നാട്; സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ

മിഥുന് വിട നൽകാൻ നാട്; സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ

തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. വിദേശത്തുള്ള അമ്മ സുജ രാവിലെ 8.55 ന് കൊച്ചി വിമാനത്താവളത്തിലെത്തി. ഉച്ചയോടെ വീട്ടിലെത്തും. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും 10 മണിയോടെ മിഥുന്റെ മൃതദേഹം സ്കൂളിൽ എത്തിക്കും.

12 മണിവരെ സ്കൂളിൽ പൊതുദർശനമുണ്ടാകും. ശേഷം വിലാപയാത്രയായി മിഥുന്റെ മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലെത്തിക്കും. വൈകിട്ട് അഞ്ച് മണിയോടെയാണ് സംസ്കാരം.മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കും.

സ്‌കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയപ്പോഴാണ് മിഥുൻ മനു (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. തറയിൽ നിന്ന് ലൈനിലേക്കും സൈക്കിൾ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തിരുന്നു. സ്കൂൾ മാനേജരാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതായാണ് ഉത്തരവിൽ പറയുന്നത്. സീനിയർ അധ്യാപിക മോളിക്ക് പ്രധാനാധ്യാപികയുടെ പകരം ചുമതല നൽകി.

കുട്ടിയുടെ കുടുംബത്തിന് ധനസഹായം നൽകുന്ന കാര്യം അടിയന്തിരമായി പരിഗണിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് മുഖേന കുടുംബത്തിന് മികച്ച വീട് നിർമ്മിച്ചു നൽകും. ഇളയക്കുട്ടിക്ക് പ്ലസ്ടുവരെ പരീക്ഷാഫീസ് ഒഴിവാക്കും. കുടുംബത്തിന് അടിയന്തിര സഹായമെന്ന നിലയിൽ മൂന്ന് ലക്ഷം രൂപ നൽകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ADVERTISEMENT
error: Content is protected !!