സംസ്ഥാനത്ത് ഡി ജെ വാഹനങ്ങൾക്ക് പിടിവീഴുന്നു. ആഘോഷങ്ങൾക്ക് ഹരം പകരാനെത്തുന്ന രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. നെഞ്ചിടിക്കുന്ന ശബ്‌ദം, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ. റാപ്പ് മ്യൂസിക്കിൻ്റെ വൈവിധമാർന്ന പ്രകമ്പനം. ആഘോഷങ്ങൾക്ക് ഹരംപകരുന്നത് ഇത്തരം ഡി ജെ വാഹനങ്ങളാണ്.
ഉത്സവ പറമ്പിലോ പരിപാടികൾ നടക്കുന്ന മറ്റിടങ്ങളിലോ വച്ച് ഡി ജെ വാഹനങ്ങൾ പിടികൂടില്ല. പരിപാടിക്ക് പോകുമ്പോഴൊ തിരിച്ചുവരുമ്പോഴോ പിടികൂടി കനത്ത പിഴയിടാനാണ് മോട്ടോർ വാഹന വകുപ്പിൻ്റെ തീരുമാനം. പൊലീസിൻ്റെ സഹകരണത്തോടെ നടപടി ഊർജിതമാക്കാനാണ് മോട്ടോർവാഹന വകുപ്പിൻ്റെ തീരുമാനം.
ഡി ജെക്കായി രൂപപ്പെടുത്തിയ ഇത്തരം വാഹനങ്ങളിൽ പലതിനും പെർമിറ്റുപോലുമില്ലെന്ന് എൻഫോഴ്സ്മെൻ്റിൻ്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങൾ പിടികൂടിയാൽ ഉടമ കനത്തപിഴ നൽകുന്നത് കൂടാതെ വാഹനങ്ങൾ പഴയപടിയാക്കി മോട്ടോർ വാഹനവകുപ്പിൻ്റെ ഓഫീസിൽ പരിശോധനക്ക് വിധേയമാക്കുകയും വേണമെന്നാണ് നിബന്ധന. 25 മുതൽ 35 വരെ സൗണ്ട് ബോക്‌സുകളാണ് ഡി ജെ വാഹനങ്ങളിൽ ഉപയോഗിക്കുന്നത്.



