ഉപതെരഞ്ഞെടുപ്പില്‍ ആര്യാടനെ കൈവിടാതെ നിലമ്പൂരിന്റെ മണ്ണ്. 11005 വോട്ടിൻ്റെ വന്‍ ഭൂരിപക്ഷത്തിലാണ് നിലമ്പൂരുകാര്‍ സ്നേഹത്തോടെ ബാപ്പുട്ടിയെന്ന് വിളിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് വിജയിച്ചിരിക്കുന്നത്.
വോട്ടെണ്ണലിന്റെ ആദ്യ മിനുറ്റുകള്‍ മുതല്‍ കാര്യമായ മുന്‍കൈ ആര്യാടന് ഷൗക്കത്ത് നേടിയിരുന്നു. രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നില്‍. പോത്തുകല്ല് ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെ വോട്ടെണ്ണിയപ്പോള്‍ ചില ബൂത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് നേരിയ മുന്‍തൂക്കം നേടാന്‍ സാധിച്ചത്.
ഒമ്പത് വര്‍ഷക്കാലം എല്‍ഡിഎഫിനൊപ്പം നിന്ന മണ്ണാണ് ഇപ്പോള്‍ ആര്യാടന് ഷൗക്കത്ത് കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ടി തിരിച്ചുപിടിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതലുണ്ടായിരുന്ന എല്ലാ വിവാദങ്ങള്‍ക്കും ഇതോടെ മറുപടിയായിരിക്കുകയാണ്. 34 വര്‍ഷം പിതാവ് ആര്യാടന് മുഹമ്മദിനെ എംഎല്‍എയാക്കിയ നിലമ്പൂരുകാര്‍ അദ്ദേഹത്തിന്റെ മകനെയും ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്.
2016ല്‍ പി വി അന്‍വറിനോട് നിലമ്പൂരില്‍ പരാജയപ്പെട്ട ആര്യാടന് ഷൗക്കത്ത് അന്‍വര്‍ ഒഴിഞ്ഞ അതേ സീറ്റിലേക്ക് മത്സരിച്ച് കന്നിയംഗമായി നിയമസഭയിലേക്കെത്തുകയാണ്. സ്വപ്രയത്നത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സിനിമാ രംഗങ്ങളില്‍ കഴിവു തെളിയിച്ച വ്യക്തിത്വമാണ് ആര്യാടന് ഷൗക്കത്തിന്റേത്.
നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ ആര്യാടന് ഷൗക്കത്ത് പതിനാലാം വയസില്‍ നിലമ്പൂര്‍ മാനവേദന് സ്കൂളില്‍ സ്കൂള്‍ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സംഘടനാ പ്രവര്‍ത്തനത്തിലേക്ക് പ്രവേശിക്കുന്നത്. കെഎസ് യു താലൂക്ക് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി, കേരള ദേശീയവേദി മലപ്പുറം ജില്ലാ പ്രസിഡന്റ്, നിലമ്പൂര്‍ നഗരസഭാ ചെയര്മാന്, രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘധന്‍ ദേശീയ കണ്‍വീനര്‍, സംസ്കാര സാഹിതി സംസ്ഥാന ചെയര്മാന് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു.