നന്മയുടെയും സമൃദ്ധിയുടെയും കാഴ്ചകൾ ഒരുക്കി ഇന്ന് പൊൻതിരുവോണം. ഉത്സവദിനത്തെ വരവേൽക്കാൻ ലോകമെങ്ങും മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. പൂക്കളവും ഓണക്കോടിയും തിരുവോണസദ്യയും കാഴ്ചവട്ടങ്ങളുമൊക്കെയായി നാടെങ്ങും ആഘോഷത്തിലാണ്. പ്രവാസികളും അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരും തിരുവോണപ്പുലരിയിൽ സ്വന്തം കുടുംബത്തോടൊപ്പം ഒത്തുചേരാനായി രാത്രി വൈകിയും വീടണഞ്ഞു. സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷപരിപാടികളാണ്. സാംസ്കാരിക സംഘടനകളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തിൽ പരമ്പരാഗത ഓണക്കളികൾ പലയിടത്തും ഉണ്ട്.
അതേസമയം, തിരുവോണ ദിനമായ ഇന്ന് ക്ഷേത്രങ്ങളിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവായൂരിൽ, ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ഇന്ന് വിശേഷാൽ കാഴ്‌ച ശീവേലിയും മേളവും ഉണ്ടാകും. പുലർച്ചെ നാലരയ്ക്ക് ശ്രീഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പിച്ചു. ഇന്ന് പതിനായിരം പേർക്ക് വിശേഷാൽ പ്രസാദ ഊട്ടുമുണ്ട്.



