വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ കുത്തിയിരിപ്പ് സമരം നടത്തി

എരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പുതിയ ടോയ്‌ലറ്റ് ബ്ലോക്കിന്റെ സീലിംഗ് സാമൂഹിക വിരുദ്ധര്‍ തകര്‍ത്ത സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ കുത്തിയിരിപ്പ് സമരം നടത്തി. സംഭവത്തില്‍ ഒരു ബന്ധവുമില്ലാത്ത വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ പോലീസിന് നല്‍കിയെന്നും വിദ്യാര്‍ത്ഥികളെ കുറ്റവാളികളാക്കി സമൂഹത്തിന് മുന്നില്‍ ചിത്രീകരിക്കാന്‍ പ്രിന്‍സിപ്പാള്‍ കൂട്ട് നിന്നു എന്നും ആരോപിച്ചാണ് ഓഫീസിന് മുന്നില്‍ ഇരുന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പരാതിയില്‍ ആരുടേയും പേരില്ലെന്നും വിദ്യാര്‍ത്ഥികളെ പോലീസ് ചോദ്യം ചെയ്ത നടപടിയില്‍ സ്‌കൂളിന് പങ്കില്ലെന്നും പ്രിന്‍സിപ്പല്‍ ഷീബ ജോസ് അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപ ഉപയോഗപ്പെടുത്തി നിര്‍മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ സീലിങ്ങുകളും ടാപ്പുകളുമാണ് കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധര്‍ അടിച്ച് തകര്‍ത്തത്. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്നലെ വൈകിട്ട് മരത്തംകോട്, തളി സ്വദേശികളായ രണ്ടു വിദ്യാര്‍ത്ഥികളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.

ADVERTISEMENT