നിര്‍മ്മാതാവ് സാന്ദ്രാ തോമസിനെതിരെ വധഭീഷണിയും അസഭ്യവര്‍ഷവും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്ന ഭീഷണി ഓഡിയോ സന്ദേശം എത്തിയത്. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തില്‍ ഭീഷണപ്പെടുത്തുന്നു. റെന്നി ജോസഫ്, മുകേഷ് തൃപ്പൂണിത്തുറ എന്നീ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരാണ് സാന്ദ്രാ തോമസിനെതിരെ ഭീഷണി മുഴക്കിയത്.
ഭീഷണി സന്ദേശത്തില്‍ പറയുന്നത്-
‘ഞാന്‍ സാന്ദ്രാ തോമസിനെ വിളിച്ചു. സാന്ദ്രാ… നീ കൂടുതല്‍ വിളയേണ്ടെന്ന് പറഞ്ഞു. നിങ്ങള്‍ ആരാണെന്ന് തിരിച്ച് ചോദിച്ചപ്പോള്‍ നീ ഒരു പെണ്ണല്ലേയെന്നും നീ കൂടുതല്‍ വിളഞ്ഞാല്‍ തല്ലിക്കൊന്ന് കാട്ടില്‍ കളയുമെന്ന് ഞാന്‍ പറഞ്ഞു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ സിനിമയില്‍ വേണ്ടെന്ന് പറയാന്‍ നീ ആരാടിയെന്ന് ചോദിച്ചപ്പോള്‍ അവളുടെ മിണ്ടാട്ടം മുട്ടി. നിന്റെ അപ്പന്‍ തോമസിനെ എടുക്കുമെന്ന് ഞാന്‍ അവളോട് പറഞ്ഞു. ഞങ്ങള്‍ കൊടുത്ത ഔദാര്യമാണ് സാന്ദ്രാ തോമസ്. ഇവള്‍ വേദനിക്കണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെക്കുറിച്ച് അനാവശ്യം പറഞ്ഞാല്‍ അപ്പനെ എടുത്ത് തല്ലിക്കൊന്ന് ജയിലിലേക്ക് പോകും. ആരാ ഇവള്‍. സാന്ദ്രാ തോമസിന്റെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കും. എഴുതി ഒപ്പിട്ട് വെച്ചോ. ഇത്രയെ പറയാനുള്ളൂ’, എന്നാണ് റെന്നി ജോസഫ് പറയുന്നത്.
‘ഇവള് രണ്ടോ മൂന്നോ സിനിമ ചെയ്ത് മൂലയ്ക്ക് കൂടി ഇരിക്കുന്നതല്ലേ? പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ബാന്‍ ചെയ്തപ്പോള്‍ അവരുടെ മാനസിക നിലതെറ്റി. അപ്പോള്‍ പിന്നെ വേറെ എവിടെയെങ്കിലും കയറണമല്ലോ? അതിനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സിന്റെ തലയിലേക്ക് വെച്ച് കൊടുത്തത്. നമ്മള്‍ തീരുമാനിക്കുക. സാന്ദ്രാ തോമസ് എന്ന് പറയുന്ന സ്ത്രീ നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഇല്ല. അവരുടെ പടം നമ്മള്‍ ആരും ചെയ്യേണ്ട. ഫെഫ്ക്ക തീരുമാനം എടുക്കുക. ഒരു യൂണിയനില്‍പ്പെട്ടയാളും വര്‍ക്ക് ചെയ്യരുത്. അതാണ് വേണ്ടത്. അവര്‍ എവിടെയാണെന്ന് വെച്ചാല്‍ കിടന്ന് കുരയ്ക്കട്ടെ’, എന്നാണ് മുകേഷ് തൃപ്പൂണിത്തുറയുടെ ഓഡിയോ സന്ദേശം.
അതേസമയം, ഓഡിയോ സന്ദേശം അയച്ചവര്‍ക്ക് സിനിമയില്‍ സ്വാധീനം ഉള്ളവരുടെ പിന്തുണയുണ്ടെന്ന് സാന്ദ്ര പ്രതികരിച്ചു. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ് ഇതെല്ലാം. തന്റെ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നുമാണ് സാന്ദ്ര പ്രതികരിച്ചത്.
‘രാത്രി 11 മണിക്ക് ശേഷമാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ കോള്‍ വന്നത്. ബ്ലോക്ക് ചെയ്തിട്ട് പൊലീസിന് വിളിക്കുകയായിരുന്നു. ഞാന്‍ ധൈര്യമായി മുന്നോട്ട് വന്നതുകൊണ്ടാലല്ലോ ഇവരുടെയെല്ലാം യഥാര്‍ത്ഥ മുഖം പുറത്തേക്ക് വന്നത്. ഫെഫ്ക്ക യൂണിയന്റെ കീഴില്‍ നിരവധി ഗുണ്ടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് പൊതുസമൂഹത്തിന് മുന്നിലേക്ക് വന്നു. എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന തസ്തിക മലയാള സിനിമയില്‍ ആവശ്യമില്ലെന്നായിരുന്നു സാന്ദ്രാ തോമസിന്റെ പരാമര്‍ശം. തസ്തികയുടെ പേര് ആര്‍ടിസ്റ്റ് മാനേജേഴ്‌സ് എന്നാക്കണം. പ്രൊഡക്ഷന്‍ കണ്‍ട്രോളിംങ് അല്ല അവര്‍ ചെയ്യുന്നത്. അതിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ തനിക്കെതിരെ രംഗത്തെത്തിയാലും യാഥാര്‍ത്ഥ്യം ഇതാണ്. തന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന പല പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും പണക്കാരായി. ഫ്‌ളാറ്റും കാറുമെല്ലാം വാങ്ങി. തനിക്ക് മനസിലാവാത്ത രീതിയില്‍ മോഷ്ടിച്ചോളൂ എന്ന് താന്‍ തന്നെ ചിലരോട് പറഞ്ഞിട്ടുണ്ട്. അതും ഗതികെട്ടാണ് പറഞ്ഞത്. ഫെഫ്ക്ക വാളെടുക്കുന്നതുകൊണ്ടാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ ഒഴിവാക്കാത്തത്. അതിനുള്ള സ്വാതന്ത്ര്യം ഇവിടെ നിര്‍മ്മാതാവിനില്ലെന്നും സാന്ദ്ര പറഞ്ഞിരുന്നു.