വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള റവന്യു വകുപ്പ് ഉദ്യോഗസ്ഥ സംഘം, ഡിജിറ്റല്‍ സര്‍വേ സംവിധാനം വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ സന്ദര്‍ശനം നടത്തി.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള റവന്യു വകുപ്പ് ഉദ്യോഗസ്ഥ സംഘം, ഡിജിറ്റല്‍ സര്‍വേ സംവിധാനം വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ സന്ദര്‍ശനം നടത്തി.
കേരളത്തിലെ ഡിജിറ്റല്‍ സര്‍വേ സംവിധാനത്തെ അഭിനന്ദിച്ചാണ് ഇതര സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ മടങ്ങിയത്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഭൂമി ദേശീയ കോണ്‍ക്ലേവിന്റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ജില്ലയിലെ ഡിജിറ്റല്‍ സര്‍വേ നടക്കുന്ന എടക്കഴിയൂര്‍ വില്ലേജ് സന്ദര്‍ശിച്ചു. മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ച ഡിജിറ്റല്‍ സര്‍വേ സംവിധാനങ്ങള്‍ നേരിട്ടെത്തി വിലയിരുത്തി. ഇതിനു മുന്നോടിയായി തൃശ്ശൂര്‍ കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനുമായി ഉദ്യോഗസ്ഥ സംഘം കൂടിക്കാഴ്ച നടത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡിജിറ്റല്‍ സര്‍വേ പ്രക്രിയയെക്കുറിച്ച് സര്‍വേ വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥ സംഘത്തിന് ഉപഹാരം നല്‍കി. കേരളത്തിലെ ഡിജിറ്റല്‍ സര്‍വേ സംവിധാനം വളരെ കാര്യക്ഷമവും നൂതനവുമാണെന്ന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ വിലയിരുത്തി. കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ജാര്‍ഖണ്ഡില്‍ നിന്നുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ചന്ദ്രശേഖര്‍, ജാര്‍ഖണ്ഡ് അണ്ടര്‍ സെക്രട്ടറി ശങ്കര്‍ കുമാര്‍, അരുണാചല്‍ പ്രദേശ് ഡയറക്ടര്‍ പാഗലി സോറ, അരുണാചല്‍ പ്രദേശിലെ ജില്ലാ ലാന്റ് റവന്യൂ ആന്‍ഡ് സെറ്റില്‍മെന്റ് ഓഫീസര്‍ പുടോം ടാക്കു, തെലങ്കാന സെക്രട്ടറിയും സി.എം.ആര്‍.ഒ പ്രോജക്ട് ഡയറക്ടറുമായ മാണ്ട മകരണ്ടു എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘമാണ് വിലയിരുത്തുന്നതിന്റെ ഭാഗമായി പുന്നയൂരില്‍ എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ടി. വി. സുരേന്ദ്രന്‍, വാര്‍ഡ് മെമ്പര്‍മാര്‍ ചേര്‍ന്ന് സംഘത്തിന് സ്വീകരണം നല്‍കി. സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, സര്‍വേ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ. കെ. സുനില്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അന്‍സദ്, അസിസ്റ്റന്റ് ഡയറക്ടര്‍ മോനിക്കുട്ടന്‍ തുടങ്ങിയവര്‍ സംഘത്തെ അനുഗമിച്ചിരുന്നു.

ADVERTISEMENT