പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന ഗുണ്ട ജുബൈറിനെ ചാലിശ്ശേരി പോലീസ് അതിസാഹസികമായി പിടികൂടി.ചാലിശ്ശേരി പോലീസ് സ്‌റ്റേഷനിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട തൃത്താല തിരുമിറ്റക്കോട് ഇരുമ്പകശ്ശേരി സ്വദേശി പള്ളത്ത് വീട്ടിൽ ജുബൈർ (26) ആണ് പിടിയിലായത്. കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി പോലീസിൻ്റെ കണ്ണ് വെട്ടിച്ച് സംസ്ഥാനത്തിനകത്തും പുറത്തുമായി കൂട്ടുപ്രതിയായ ആറങ്ങോട്ടുകര സ്വദേശി രാജേഷിനൊപ്പം ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു ജുബൈർ. ഒരു മാസം മുൻപ് തമിഴ്നാട്ടിലെ ഗുണ്ടൽപ്പേട്ട് വച്ച് പോലീസ് വിരിച്ച വലയിൽ വീണ ജുബൈർ സ്ഥലത്ത് നിന്ന് പോലീസിനെ കബളിപ്പിച്ച് വണ്ടി ഉപേക്ഷിച്ച ശേഷം ബാംഗ്ലൂരിലേക്ക് കടന്നു കളഞ്ഞു. പോലീസിൻ്റെ പഴുതടച്ച അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങൾ ഒന്നൊന്നായി തിരിച്ചറിഞ്ഞ പോലീസ് ഇവരെ പിൻതുടർന്ന് വരികയായിരുന്നു. ഇതിനിടെ ചൊവ്വാഴ്ച ജുബൈറും രാജേഷും തിരികെ നാട്ടിലെത്തുന്ന രഹസ്യവിവരം പോലീസിന് ലഭിക്കുകയും പോലീസ് ചെർപ്പുളശ്ശേരിയിലെ പേങ്ങാട്ടിരി എന്ന സ്ഥലത്ത് വച്ച് ഇവരെ പിടികൂടുകയുമായിരുന്നു.ഇതിനിടെ ജുബൈർ സ്ഥലത്ത്നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പോലീസ് പിടിയിൽ നിന്ന് ഓടി സമീപത്തെ മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് ജുബൈറിൻ്റെ കാലിന് പരിക്കേറ്റു. തുടർന്ന് ജുബൈറിനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലിശ്ശേരി പോലീസ് സ്‌റ്റേഷനിലെ നിരവധി കേസുകളിൽ പ്രതിയാണ് ജുബൈർ. വിവിധ കേസുകളിലെ പ്രതിയായ ജുബൈറിനെതിരെ കാപ്പ വകുപ്പ് നിലവിലുള്ളപ്പോൾ തന്നെ ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന വധശ്രമകേസിലും ജുബൈർ പ്രതിയായിരുന്നു. സഹോദരൻ ജുനൈദിനെതിരെയും വിവിധ കേസുകളിൽ ഉൾപ്പെട്ടതിനാൽ ചാലിശ്ശേരി പോലീസ് കാപ്പയിൽ ഉൾപ്പെടുത്തിയിരുന്നു.പാലക്കാട് ജില്ലാപോലീസ് മോധാവി അജിത്ത്കുമാർ ഐ പി എസിൻ്റെ നിർദ്ദേശപ്രകാരം ഷെർണ്ണൂർ ഡി വൈ എസ് പി മനോജ്കുമാറിൻ്റെ നേതൃത്വത്തിൽ ചാലിശ്ശേരി ഇൻസ്പെക്ടർ മഹേന്ദ്രസിംഹൻ, എസ് ഐ ശ്രീലാൽ, ഡി വൈ എസ് പി സ്വാകാഡ് അംഗങ്ങളായ എ എസ് ഐ അബ്ദുൾറഷീദ്, എസ് സി പി ഒ സജീത്ത്, മറ്റു പോലീസ് ഉദ്യോഗസ്ഥരായ റിയാസ്, നൗഷാദ്ഖാൻ, ഷൻഫീർ, രാജേഷ്, മിജേഷ് ,രഞ്ജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.