ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം; 2 പേര്‍ക്ക് പരിക്ക്

കാണിപ്പയ്യൂരില്‍ ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. 2 പേര്‍ക്ക് പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകനായ കാണിപ്പയ്യൂര്‍ വെള്ളത്തേരില്‍ വീട്ടില്‍ 49 വയസ്സുള്ള കൃഷ്ണകുമാര്‍ ബിജെപി പ്രവര്‍ത്തകനായ കാണിപ്പയ്യൂര്‍ കരുമത്തില്‍ വീട്ടില്‍ 45 വയസ്സുള്ള ബിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. നാട്ടില്‍ കുടിവെള്ളം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഉണ്ടായ ചര്‍ച്ചയാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചതെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു.

എന്നാല്‍ ബിജെപി അനുഭാവിയായിരുന്ന കൃഷ്ണകുമാര്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കുന്നതിനായി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി പങ്കെടുത്തുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. സോഡാ കുപ്പി കൊണ്ടുള്ള അടിയില്‍ തലക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാറിനെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ ബിനുവിനെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT